കൽപ്പറ്റയിലെ സദാചാര പോലീസ് കേസ് : ജാമ്യത്തിലിറങ്ങിയ പ്രതികൾ മാധ്യമങ്ങൾക്കെതിരെ
കല്‍പ്പറ്റ: കല്‍പ്പറ്റ ടൗണിലെ ബസ് സ്‌റ്റോപ്പില്‍ രാത്രിക്ക് ബസ് കാത്തുനിന്ന പിതാവിനെയും പെണ്‍മക്കളെയും സദാചാര പോലീസ് ചമഞ്ഞ് അപമാനിച്ച കേസില്‍ അറസ്റ്റിലായ പ്രതികളടക്കമുള്ള ഏതാനും ഓട്ടോഡ്രൈവര്‍മാര്‍ മാധ്യമങ്ങളെ ചീത്ത വിളിച്ച് പ്രകടനം നടത്തി. വൈകീട്ട് കല്‍പ്പറ്റ ടൗണില്‍ നടത്തിയ പ്രകടനത്തില്‍ ഇരുപതോളം ഓട്ടോഡ്രൈവര്‍മാര്‍ മാത്രമാണ് പങ്കെടുത്തത്. ബാക്കിയുള്ള ബഹുഭൂരിപക്ഷം ഡ്രൈവര്‍മാരും പ്രകടനത്തില്‍ പങ്കെടുത്തില്ല. ഇതിനിടെ പ്രകടനം നടത്തണമോ എന്നത് സംബന്ധിച്ച് ഓട്ടോഡ്രൈവര്‍മാരില്‍ അഭിപ്രായ വ്യത്യാസമുണ്ടായത് ചെറിയതോതില്‍ ഉന്തിനും തള്ളിനും വഴിവച്ചു. ഒടുവില്‍ നാമമാത്രമായ ഓട്ടോഡ്രൈവര്‍മാര്‍ പ്രകടനം നടത്തുകയായിരുന്നു.
ചെയ്യാത്ത കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ടുവെന്നാണ് ഡ്രൈവര്‍മാരുടെ ആരോപണം.ഫെബ്രുവരി 28 ന് രാത്രിയില്‍ ബാം ൂരിലേക്ക് പോകാനായി ബസ് കാത്തുനിന്ന മുട്ടില്‍ അമ്പുകുത്തി പാറയില്‍ സുരേഷ് ബാബുവിന്റെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്. സുരേഷ് ബാബുവിന്റെ പരാതിയും അതേ തുടര്‍ന്നുണ്ടായ അറസ്റ്റും റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളെ ചീത്ത വിളിച്ച് സംഭവം ഒതുക്കാനാണ് ഒരു വിഭാഗത്തിന്റെ ശ്രമം. സംഭവത്തില്‍ ആറ് ഓട്ടോഡ്രൈവര്‍മാരാണ് അറസ്റ്റിലായത്.
കല്‍പ്പറ്റ ടൗണില്‍ ഓടുന്ന മുഴുവന്‍ ഓട്ടോറിക്ഷകളുടെയും ഡ്രൈവര്‍മാര്‍ക്ക് ഏറെ അപമാനം വരുത്തിവച്ച ചില ഡ്രൈവര്‍മാരുടെ നടപടിയില്‍ പൊതുവേ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. കൂടെയുള്ളവര്‍ ആരാണെന്ന ചോദ്യവുമായാണ് ഡ്രൈവര്‍മാര്‍ എത്തിയതെന്നും മക്കളാണെന്ന് അറിയിച്ചിട്ടും അപമര്യാദയോടെ പെരുമാറിയെന്നുമാണ് പരാതി. ഡിഗ്രിക്കും ഏഴാം ക്‌ളാസിലും പഠിക്കുന്ന പെണ്‍മക്കളാണ് സുരേഷ് ബാബുവിനൊപ്പം ഉണ്ടായിരുന്നത്. വിഷയത്തില്‍ സംസ്ഥാന വനിതാ കമ്മീഷനും ഇടപെട്ടിരുന്നു.
മുമ്പ് കൈനാട്ടിയില്‍ വച്ച് ലോറി ഡ്രൈവറുടെ തല അടിച്ചുപൊളിച്ചതും കല്‍പ്പറ്റയിലെ ചില ഓട്ടോഡ്രൈവര്‍മാരായിരുന്നു. ഈ വിഷയത്തില്‍ പോലീസ് അന്വേഷണം കാര്യമായി നടന്നില്ല. ഒന്നിലധികം വിവാദ വിഷയങ്ങളുണ്ടായ സാഹചര്യത്തില്‍ രാത്രികാല സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ പോലീസ് നിരീക്ഷിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
കർശനമായ നടപടികൾ അനിവാര്യമാണ് നല്ല മനസ്സിനുടമകളായ ധാരാളം ഓട്ടോറിക്ഷാ ഡ്രൈവർമാരുണ്ട് അൽപ്പം ക്രിമിനലുകളും