കുടുംബ കൂട്ടായ്മകൾ കാലഘട്ടത്തിന്റെ ആവശ്യമെന്ന് മാർ ജോസഫ് പാംപ്ലാനി
മാനന്തവാടി: രൂപതാ ദിനാഘോഷവും കുടുംബക്കൂട്ടായ്മയുടെ ഉദ്ഘാടനവും ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ നടന്നു. മാനന്തവാടി രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസ് പൊരുന്നേടം പതാക ഉയര്‍ത്തി. തുടര്‍ന്ന് ഒമ്പതിന് വിശുദ്ധ ബലിയോടെ പൊതുസമ്മേളനത്തിലേക്ക് പ്രവേശിച്ചു. ദൈവനിയമത്തെ മനുഷ്യര്‍ മാറ്റിയെഴുതാന്‍ ശ്രമിക്കരുതെന്ന് ബിഷപ് മാര്‍ ജോസ് പൊരുന്നേടം വചനസന്ദേശത്തില്‍ പറഞ്ഞു. തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ തലശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി സംബന്ധിച്ചു.
പൊതുസമ്മേളനത്തിന് വികാരി ജനറാള്‍ മോണ്‍. ഏബ്രാഹം നെല്ലിക്കല്‍ സ്വാഗതം ആശംസിച്ചു. മാനന്തവാടി രൂപതയുടെ പുതിയ അജപാലനപദ്ധതിയായ കുടുംബക്കൂട്ടായ്മയെക്കുറിച്ച് ഡയറക്ടര്‍ ഫാ. പോള്‍ വാഴപ്പള്ളി ആമുഖപ്രഭാഷണം നടത്തി. തുടര്‍ന്ന് കുടുംബക്കൂട്ടായ്മയുടെ ഔദ്യോഗിക ഉദ്ഘാടനം രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം നിര്‍വഹിച്ചു. രൂപതയുടെ നാനാഭാഗങ്ങളെ ഒരുമിപ്പിച്ചുകൊണ്ട് പലരായി കൊണ്ടുവന്ന ഒരു ഭവനത്തിന്റെ ഭാഗങ്ങള്‍ ഒന്നിച്ചുചേര്‍ത്ത് മനോഹരമായ ഒരു ഭവനത്തിന് വേദിയില്‍ രൂപം നല്കിക്കൊണ്ട് വ്യത്യസ്തമായ വിധത്തിലാണ് കുടുംബക്കൂട്ടായ്മയുടെ ഉദ്ഘാടനം നടന്നത്. കുടുംബക്കൂട്ടായ്മയുടെ പ്രസക്തിയും ആവശ്യകതയും ഉദ്ഘാടന പ്രസംഗത്തില്‍ ബിഷപ് മാര്‍ ജോസ് പൊരുന്നേടം വിശദീകരിച്ചു.
മുഖ്യപ്രഭാഷണം നടത്തിയ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി കുടുംബക്കൂട്ടായ്മയുടെ ഭാവിപ്രവര്‍ത്തനങ്ങളെക്കുറിച്ചും അത് മുമ്പോട്ടു കൊണ്ടുപോകേണ്ടതെങ്ങനെയെന്നും വിശദീകരിച്ചു. തുടര്‍ന്ന് പൗരോഹിത്യത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന വൈദികരെയും സുവര്‍ണജൂബിലി ആഘോഷിക്കുന്ന സമര്‍പ്പിതരെയും വിശ്വാസപരിശീലനമേഖലയില്‍ 35 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ മതാധ്യാപകരെയും മതബോധന പരീക്ഷാ റാങ്ക് ജേതാക്കളെയും ആദരിച്ചു. സിസ്റ്റര്‍ റോസ് എംഎസ്എംഐ സംവിധാനം നിര്‍വഹിച്ച രണ്ട് ഹ്രസ്വചിത്രങ്ങളുടെയും മാനന്തവാടി രൂപതയുടെ മീഡിയ കമ്മീഷനും പബ്ലിക് റിലേഷന്‍സ് ഓഫീസും പുതുതായി പുറത്തിറക്കുന്ന 'പ്രതിധ്വനി' എന്ന ഇ-മാഗസിന്റെയും പ്രകാശനവും വേദിയില്‍ നടന്നു. സമ്മേളനത്തിന് രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ പാലംപറമ്പില്‍ നന്ദി പറഞ്ഞു.
Leave a Reply