വായന രാഷ്ട്രീയവും സാംസ്ക്കാരികവുമായ പ്രവൃത്തിയാണ്. ഡോ: കെ. രമേശൻ
മാനന്തവാടി പഴശ്ശിരാജാ സ്മാരക ഗ്രന്ഥാലയം സ്റ്റഡി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വായനയുടെ സാധ്യതകൾ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. കൽപ്പറ്റ ഗവ.കോളജിലെ മലയാളം അധ്യാപകൻ ഡോ. കെ. രമേശൻ വായനയുടെ വിവിധ വശങ്ങളും സാധ്യതകളും പരിചയപ്പെടുത്തി.
ഓരോ കൃതിയേയും വിലയിരുത്തേണ്ടത് അതാത് കാലത്തിന്റെ പരിപ്രേക്ഷ്യം വച്ചു കൊണ്ടാവണം. എഴുത്തുകാരൻ എല്ലാം പറഞ്ഞു വെക്കുന്നില്ല. ഗുപ്തമായി എഴുതപ്പെടുന്നവ ഗ്രഹിക്കുന്നതിനുള്ള താക്കോൽ വാക്കുകൾ വായനക്കാരൻ കണ്ടെത്തണം. എഴുതപ്പെട്ട വരികൾ വായിക്കുന്നത് പോലെ പ്രധാനപ്പെട്ട താണ് വരികൾക്കിടയിലുള്ള വായനയും. ഒരു പുസ്തകം ഒരു പാഠമല്ലെന്നും ഒത്തിരി പുത്തൻ പാഠങ്ങളും അറിവുകളുമാണ് പകരുന്നതെന്നും തിരിച്ചറിയണം.ഒരു കൃതി എഴുതപ്പെടുന്ന കാലം, മേഖല എന്നിവ കൃത്യമായി മനസ്സിലാക്കി എഴുത്തുകാരന്റെ ധൈഷണിക നിലയിലേക്കെത്തുമ്പോഴേ വായന അർത്ഥപൂർണ്ണമാവൂ. അഗ്നിയായ എഴുത്തിന്റെ കരുത്താണ് വായനക്കാരന്റെ ആസ്വാദനം എന്നും വാക്കുകളിലൂടെ ജനതയെ മാറ്റിയെടുക്കാൻ സാധിക്കും എന്നുമുള്ള ആശയങ്ങൾ പങ്കുവയ്ക്കപ്പെട്ടു.
പഴശ്ശിരാജാ സ്മാരക ഗ്രന്ഥാലയം പ്രസിഡൻറ് ഷാജൻ ജോസ് അധ്യക്ഷത വഹിച്ചു. അനിൽ കുമാർ.എൻ, സുധീഷ് കരിങ്ങാരി, അരുൺ.പി.എ, ക്രിസ്റ്റഫർ ജോസ്, അനൂപ് എൻ.ആർ, എം.കെ രവി, ജോസഫ് റ്റി.ജെ എന്നിവർ സംസാരിച്ചു.
Leave a Reply