നവ ഉദാരവൽക്കരണ നയങ്ങൾക്കെതിരെ പുൽപ്പള്ളിയിൽ കർഷക പാർലമെന്റും കർഷക റാലിയും
പുൽപ്പള്ളി
മണ്ണിൽ വിയർപ്പൊഴുക്കി കനകം വിളയിക്കുന്ന കർഷകരെ തീരാദുരിതത്തിലേക്കും ആത്മഹത്യയിലേക്കും തള്ളിയിട്ട നവ ഉദാരവൽക്കരണ നയങ്ങൾക്കെതിരെ പുൽപ്പള്ളിയിൽ കർഷക പാർലമെന്റും ഉജ്വല കർഷക റാലിയും. എൽഡിഎഫ‌് കർഷക സംഘടനകളുടെ നേതൃത്വത്തിൽ പുൽപ്പള്ളി വിജയ ഹയർസെക്കൻഡറി സ‌്കൂളിൽ സംഘടിപ്പിച്ച കർഷക പാർലമെന്റിൽ കാർഷിക മേഖലയിലെ ബദൽ നയങ്ങൾക്കായുള്ള പോരാട്ടം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. പാർലമെന്റിലും റാലിയിലും ആയിരങ്ങൾ പങ്കെടുത്തു. കുടിയേറ്റ കർഷക മേഖലയായ പുൽപ്പള്ളിയെ ചെങ്കടലാക്കിയ കർഷക റാലി ലോക‌്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ‌് മുന്നേറ്റത്തിന്റെ തെളിവായി. ‘ഞങ്ങൾ പ്രതിരോധിക്കും ഞങ്ങൾ അതിജീവിക്കും’ എന്ന മുദ്രാവാക്യമുയർത്തി സ‌്ത്രീകളടക്കമുള്ള കർഷകർ അണിനിരന്നു. അധ്വാനവർഗത്തിന്റെ പോരാട്ടം അവഗണിക്കാനാവില്ലെന്ന‌് പ്രഖ്യാപിച്ചായിരുന്നു റാലി. ഉത്തരേന്ത്യൻ കർഷകരുടെ ലോങ്ങ‌് മാർച്ചിനെ അനുസ‌്മരിപ്പിക്കുന്ന സമരമുന്നേറ്റമായി.
യുഡിഎഫ‌് സംസ്ഥാനം ഭരിച്ച 2001–-2006 വർഷം പുൽപ്പള്ളി മേഖല കർഷകരുടെ ശവപറമ്പായിരുന്നു. ഇവിടെ ഇടതുപക്ഷ സംഘടനകൾ തുടക്കമിട്ട കർഷക പ്രക്ഷോഭമാണ‌് പിന്നീട‌് രാജ്യത്താകെ ആളിപ്പടർന്നത‌്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കർഷക സമരങ്ങൾക്ക‌് വഴികാട്ടിയ വയനാട്ടിലെ കർഷക മണ്ണിൽനിന്നും പുതിയ കാർഷിക നയത്തിനുള്ള രണ്ടാം സമരത്തിനും തുടക്കമായി.
കേന്ദ്രം ഭരിച്ച കോൺഗ്രസ‌് സർക്കാരിന്റെ നയങ്ങളാണ‌് രാജ്യത്തെ കാർഷിക മേഖലയെ തകർത്തത‌്. നരേന്ദ്രമോഡി നേതൃത്വം നൽകിയ ബിജെപി സർക്കാർ ഈ നയങ്ങൾ അതിനേക്കാൾ വേഗത്തിൽ നടപ്പാക്കി. പുതിയ കരാർകൊണ്ടുവരാനുള്ള ശ്രമത്തിലുമാണെന്ന‌് പാർലമെന്റ‌് വിലയിരുത്തി. കർഷകരുടെ ജീവിതം കൂടുതൽ ദുസഹമാക്കുന്ന നയങ്ങളുമായി കോൺഗ്രസും ബിജെപിയും മുമ്പോട്ട‌് പോകുമ്പോൾ ബദൽനയം നടപ്പാക്കാനുള്ള പോരാട്ടത്തിനാണ‌് ലോക‌്സഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ വയനാട്ടിലെ കർഷകർ തുടക്കമിട്ടത‌്. രാജ്യത്തെ ഐതിഹാസിക കർഷക സമരങ്ങളുടെ അമരക്കാരൻ അഖിലേന്ത്യ കിസാൻസഭ അധ്യക്ഷൻ അശോക‌് ധാവ‌്ളെ പാർലമെന്റ‌് ഉദ‌്ഘാടനം ചെയ‌്തു. പാർലമെന്റിന‌് കൂടുതൽ ദിശാബോധം നൽകി മുതിർന്ന മാധ്യമ പ്രവർത്തകൻ പി സായിനാഥ‌് സംസാരിച്ചു.
ചെണ്ടമേളത്തിന്റെ അകമ്പടിയോടെയുള്ള കർഷകറാലി പുൽപ്പള്ളിയെ ഇളക്കി മറിച്ചു. മുത്തുക്കുടകളും നാസിക‌് ഡോളും കൊഴുപ്പേകി. കർഷകരുടെ വേഷം അണിഞ്ഞ കുട്ടികൾ റാലിയുടെ മുൻനിരയിൽ നീങ്ങി. തൊട്ടുപിന്നിൽ ബാനറിന‌് പിറകിലായി കർഷകനേതാക്കളും കൃഷിക്കാരും തൊഴിലാളികളും അടിവച്ചു. അശോക‌് ധാവ‌്ളെ, പി സായ‌്നാഥ‌്, സത്യൻമൊകേരി, പി കൃഷ‌്ണപ്രസാദ‌്, പി ഗഗാറിൻ തുടങ്ങിയവർ തുറന്ന വാഹനത്തിൽ കർഷകരെ അഭിവാദ്യം ചെയ‌്തു. മലയാളിയും അഖിലേന്ത്യ കിസാൻസഭ ജോയിന്റ‌് സെക്രട്ടറിയുമായ വിജു കൃഷ‌്ണൻ റാലിയുടെ മുൻനിരയിൽ മുദ്രാവാക്യം മുഴക്കി ആവേശം പകർന്നു. പാതകൾക്കിരുവശവും ജനം തിങ്ങിനിറഞ്ഞു. അടുത്ത കാലത്ത‌് പുൽപ്പള്ളികണ്ട വലിയ കർഷകമുന്നേറ്റമായി റാലിയും പാർലമെന്റും മാറി.
പി എസ‌് ജനാർദനൻ, കെ ശശാങ്കൻ, അമ്പി ചിറയിൽ, സുരേഷ‌് താളൂർ, എൻ ഒ ദേവസ്യ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. അഖിലേന്ത്യ കിസാൻസഭ ഫിനാൻസ‌് സെക്രട്ടറി പി കൃഷ‌്ണപ്രസാദ‌് പ്രമേയം അവതരിപ്പിച്ചു. സി കെ ശശീന്ദ്രൻ എംഎൽഎ, അഖിലേന്ത്യ കിസാൻസഭ ജോയിന്റ‌് സെക്രട്ടറി വിജു കൃഷ‌്ണൻ, കിസാൻ സഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി, സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, പി സന്തോഷ‌് കുമാർ, വി പി വർക്കി, ബെന്നി കുറുമ്പാലക്കാട്ടിൽ, കെ എ ആന്റണി, സണ്ണി മാത്യു, സുരേഷ‌് താളൂർ, കെ ശശാങ്കൻ, എം എസ‌് സുരേഷ‌് ബാബു എന്നിവർ സംസാരിച്ചു. ടി ബി സുരേഷ‌് സ്വാഗതം പറഞ്ഞു.
Leave a Reply