അവധിക്ക് പോകാനൊരുങ്ങിയ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് മർദ്ദനം: മൂന്ന് പേർ ആശുപത്രിയിൽ
മാനന്തവാടി:
വയനാട് എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റു. യു.ഡി.എസ്. എഫിന്റെ പ്രവർത്തകർക്കാണ് പരിക്കേറ്റത്. നാലാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ഫനാജ് (23) ,രണ്ടാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായ ഫവാസ് (21), ഹാഷിം (20) എന്നിവരാണ് പരിക്കുകളോടെ ചികിത്സയിലുള്ളത് .വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. തലപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
വയനാട് എഞ്ചിനീയറിംഗ് കോളേജിലെ എസ്.എഫ്. ഐ. പ്രവർത്തകർ സംഘം ചേർന്ന് ആയുധങ്ങൾ ഉപയോഗിച്ച് യു.ഡി. എസ്. എഫ്. പ്രവർത്തകരെ ആക്രമിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. . കോളേജ് അടച്ച് വിഷു ദിനത്തിൽ വീട്ടിൽ പോവുകയായിരുന്ന വിദ്യാർത്ഥികളെയും മെൻസ് ഹോസ്റ്റലിലേക്ക് പോവുകയായിരുന്നവരെയും യാതൊരു പ്രകോപനങ്ങളും കൂടാതെ വടിയും കമ്പിയും ഇടിവളയുമൊക്കെ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അക്രമത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് തലയ്ക്കു മാരകമായി പരിക്കേൽക്കുകയും ഒരാളുടെ മൂക്കിന്റെ പാലം പൊട്ടുകയും തടയാൻ ശ്രമിച്ച വിദ്യാർത്ഥിയുടെ കൈ തല്ലി ഒടിക്കുകയും ചെയ്തു. പരിക്കേറ്റ വിദ്യാർഥികൾ മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അക്രമികൾക്കെതിരെ പോലീസ് വധശ്രമം ഉൾപ്പെടെ ഉള്ള വകുപ്പുകൾ ചേർത്ത് കേസ് എടുത്തിട്ടുണ്ട്. 2018 ഫെബ്രുവരിയിൽ യു.ഡി. എസ്. എഫ്. പ്രവർത്തകനായ അഭിൻ ശിവറാം അവസാനവർഷ പരീക്ഷ കഴിഞ്ഞ് പോകുമ്പോൾ മാരകമായി അക്രമിച്ച കേസിൽ അറസ്റ്റി്ലായവരിൽ മൂന്ന് പേരുടെ നേതൃത്വത്തിലാണ് ഇപ്പോൾ വീണ്ടും അക്രമം നടത്തിയതെന്ന് യു.ഡി. എസ്. എഫ്. ഭാരവാഹികൾ ആരോപിച്ചു.
Leave a Reply