സർഫാസി ഇരകളുടെ ആത്മഹത്യ സർക്കാരിന്റെ പിടിപ്പുകേട് : കിസാൻ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി
സർഫാസി ഇരകളുടെ ആത്മഹത്യ സർക്കാരിന്റെ പിടിപ്പുകേട് : കിസാൻ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി .
കൽപ്പറ്റ:
സർഫാസി നിയമത്തിന്റെ ദുരുപയോഗം മൂലം നൂറുകണക്കിന് ജീവനുകൾ കേരളത്തിൽ പൊലിയുമ്പോഴും രാജ്യ ഭരണാധികാരി കുടുംബസമേതം ഉലകം ചുറ്റുന്നത് വീണ വായനയ്ക്ക് സമമാണ്.
കിസാൻ കോൺഗ്രസ് പലകുറി സർഫാസി നിയമത്തിന്റെ ഊരാക്കുടുക്കിനെ കുറിച്ചും കർഷക വഞ്ചനയെ കുറിച്ചും സർക്കാരുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ചതുകൊണ്ടാണ് നെയ്യാറ്റിൻകരയിൽ വൈഷ്ണവിയുടെയും ലേഖയുടെയും ആത്മഹൂതിക്ക് ഇടയാക്കിയത്.
സംഭവത്തിന് ഉത്തരവാദികളായ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെയും ഇതര ഉദ്യോഗസ്ഥർക്ക് എതിരെയും കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം കൊടുക്കണമെന്നും കുടുംബത്തിൽ ഒരാൾക്കെങ്കിലും സർക്കാർ ജോലി നൽകണമെന്നും കിസാൻ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
ആത്മഹത്യയ്ക്ക് ശേഷം സഹാനുഭൂതി പ്രകടിപ്പിക്കുന്നതിന് പകരം അധികാരികൾ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തിര നടപടികൾ എടുക്കുകയാണ് വേണ്ടത്.
മനുഷ്യാവകാശകമ്മീഷനും കോടതികളും നിയമനിർമാണ സഭകളും ഇക്കാര്യത്തിൽ ഉത്തരവാദിത്വം നിർവഹിക്കണമെന്നും കിസാൻ കോൺഗ്രസ് ആവശ്യപ്പെട്ടു.
അഡ്വ. ജോഷി സിറിയക്, വി.എൻ ശശീന്ദ്രൻ, ഇ.വി. ഏബ്രഹാം, ടോമി തേക്കുമല, ബെന്നി പി എം, സുലൈമാൻ അരപ്പറ്റ, നാരായണ വാര്യർ, ഒ.വി റോയി, ജോസ് കാരനിരപ്പേൽ, ജോസ് കെ മാത്യു, ബാബു പന്നിക്കുഴി, വി.ഡി .ജോസ് എന്നിവർ പ്രസംഗിച്ചു.
Leave a Reply