മുതിരേരിവാൾ എഴുന്നള്ളിച്ചു: കൊട്ടിയൂർ വൈശാഖ മഹോത്സവം തുടങ്ങി
മുതിരേരിവാൾ കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ചു:
വൈശാഖ മഹോത്സവം തുടങ്ങി
മാനന്തവാടി: എടവമാസത്തിലെ ചോതി നക്ഷത്ര ദിനമായ വെള്ളിയാഴ്ച മുതിരേരി ശിവക്ഷേത്രത്തിൽ നിന്നും കൊട്ടിയൂർ ശിവക്ഷേത്രത്തിലേക്ക് വാൾ എഴുന്നള്ളിച്ചു. ഇതോടെ ചരിത്ര പ്രസിദ്ധമായ കൊട്ടിയൂർ വൈശാഖ മഹോത്സവം തുടങ്ങി.
കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ചോതി വിളക്ക് തെളിയുന്ന സമയത്ത് മൂഴിയോട്ട് ഇല്ലം സുരേഷ് നമ്പൂതിരിയാണ് വാൾ എഴുന്നള്ളിച്ചത്.
മാനന്തവാടിക്കടുത്ത മുതിരേരി ശിവക്ഷേത്രത്തില്‍ നിന്നും കൊട്ടിയൂര്‍ ക്ഷേത്രത്തിലെത്താന്‍ 20 കിലോമീറ്ററോളം സഞ്ചരിക്കണം. ഈ ദൂരം വാളുമായി കാല്‍നടയായാണ് സഞ്ചരിക്കുന്നത്. വാള്‍ എഴുന്നള്ളിക്കുന്ന നമ്പൂതിരി ഒറ്റയ്ക്കാണ് മുതിരേരിയില്‍ നിന്നും കൊട്ടിയൂരിലേക്ക് പുറപ്പെട്ടത്. കൊട്ടിയൂരിലെത്തിച്ച വാള്‍ ക്ഷേത്ര ശ്രീകോവിലില്‍ ബിംബത്തോട് ചേര്‍ത്തു വച്ച് പൂജകള്‍ നടത്തിയ ശേഷം അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. ഇതിനു പിറകെയാണ് മറ്റെല്ലാ എഴുന്നള്ളത്തും നടന്നത്. അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് ഇനി വാള്‍ സൂക്ഷിക്കുക. എല്ലാ ദിവസവും വാളില്‍ വിവിധ പൂജകളും നടത്തും. വാളെഴുന്നള്ളിച്ച ശേഷം മുതിരേരി കിഷേത്രത്തിലേക്കുള്ള വഴി മുള്ളു കൊണ്ട് അടച്ചു. മിഥുനത്തിലെ ചിത്ര നക്ഷത്രത്തില്‍ വാള്‍ തിരിച്ചെത്തിക്കും. എഴുന്നള്ളിച്ച വാള്‍ തിരിച്ചെത്തിച്ച ശേഷമാണ് ഇനി മുതിരേരി ക്ഷേത്രത്തിൽ പൂജകളുണ്ടാവുക. ക്ഷേത്രത്തിൽ നടത്തിയ പൂജകൾക്ക് മേൽശാന്തി മൂഴിയോട്ട് ഇല്ലം സുരേന്ദ്രൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. കൊട്ടിയൂര്‍ ക്ഷേത്രത്തിലെ താന്ത്രിക ചുമതലകള്‍ വഹിക്കുന്ന നന്തിയാര്‍വള്ളി, കോഴിക്കോട്ടിരി ഇല്ലങ്ങളിലുള്ളവര്‍ തന്നെയാണ് മുതിരേരി ശിവക്ഷേത്രത്തിലെയും താന്ത്രിക ചുമതലകള്‍ വഹിക്കുന്നത്.
(കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിച്ച് വയനാട് തവിഞ്ഞാൽ മുതിരേരി ക്ഷേത്രത്തിൽ നിന്നും മൂഴിയോട്ട് ഇല്ലം സുരേഷ് നമ്പൂതിരി കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് വാൾ എഴുന്നള്ളിക്കുന്നു. ചിത്രം: എ.ജെ.ചാക്കോ മാനന്തവാടി)
Leave a Reply