മാധ്യമങ്ങളിൽ വന്ന വാര്‍ത്ത അടിസ്ഥാനരഹിതം: എന്‍ ഡി അപ്പച്ചന്‍
കല്‍പ്പറ്റ: യു ഡി എഫ് സ്ഥാനാര്‍ത്ഥിയും എ ഐ സി സി അധ്യക്ഷനുമായ രാഹുല്‍ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണവേളയിലും തുടര്‍ന്നും കോണ്‍ഗ്രസും മുസ്ലീംലീഗും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നുവെന്ന രീതിയില്‍ മാധ്യമങൾ. പ്രസിദ്ധീകരിച്ച വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ജില്ലാ യു ഡി എഫ് കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ കുറ്റപ്പെടുത്തി. മുന്നണിക്കുളില്‍ നിലവില്‍ ഒരഭിപ്രായവ്യത്യാസവുമില്ല. രാഹുല്‍ഗാന്ധിയുടെ വിജയത്തിനായി മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചതില്‍ മുസ്ലീംലീഗിന്റെ പങ്ക് വിസ്മരിക്കാനാവില്ല. നേതാക്കള്‍ തമ്മില്‍ വ്യക്തമായ ആശയവിനിമയങ്ങള്‍ നടത്തിയാണ് ഓരോഘട്ടത്തിലും പ്രചരണം മുന്നോട്ടുപോയത്. യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്ത നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയായ മാധ്യമപ്രവര്‍ത്തന രീതിയല്ല. കാര്യങ്ങള്‍ മനസിലാക്കാതെ ഊഹാപോഹങ്ങള്‍ കുത്തിനിറച്ച് എഴുതിപ്പിടിപ്പിച്ച വാര്‍ത്ത അംഗീകരിക്കാനാവില്ല. ലീഗിനെയും കോണ്‍ഗ്രസിനെയും അകറ്റാനുള്ള ചിലരുടെ നീക്കത്തിന് ലേഖകന്‍ ഒത്താശ ചെയ്യുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുന്നണിക്കുള്ളിലെ ഓരോ പാര്‍ട്ടികളും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് രാഹുല്‍ഗാന്ധി ചരിത്രവിജയം. രാഹുല്‍ഗാന്ധിയുടെ വിജയത്തിനായി മണ്ഡലത്തിലെ മതന്യൂനപക്ഷങ്ങളും ആദിവാസികളടക്കമുള്ള എല്ലാവിഭാഗത്തിലുംപെട്ട മുഴുവന്‍ ജനവിഭാഗങ്ങളും ഒരുമിച്ച് നിന്നതിന്റെ തെളിവാണ് കേരളം ഒരുകാലത്തും കാണാത്ത വിജയമുണ്ടാകാന്‍ കാരണം. കൂടാതെ രാഹുല്‍ഗാന്ധിയുടെ വിജയത്തിനായി പ്രചരണത്തിന്റെ ഓരോഘട്ടങ്ങളിലും എല്ലാവിധ സഹായങ്ങളും നല്‍കാന്‍ വെല്‍ഫെയര്‍പാര്‍ട്ടിയും നേതാക്കളും മുന്‍നിരയിലുണ്ടായിരുന്നു. വസ്തുതകള്‍ ഇതായിരിക്കെ ലേഖകന്‍ മുന്നണിക്കുള്ളിലും, പ്രവര്‍ത്തകര്‍ക്കിടയിലും, ജനങ്ങള്‍ക്കിടയിലും തെറ്റുദ്ധാരണ പരത്താനുള്ള ആസൂത്രണശ്രമമാണ് നടത്തുന്നതെന്നും എന്‍ ഡി അപ്പച്ചന്‍ പറഞ്ഞു.
Leave a Reply