നാടാകെ പ്രവേശനോത്സവം പൊടിപൊടിച്ചപ്പോൾ ഏകാധ്യാപക വിദ്യാലയങ്ങളിൽ പ്രവേശനോത്സവം പേരിന് മാത്രം
സംസ്ഥാനത്തെ സ്കൂളുകൾ എല്ലാം ഉത്സവാന്തരീക്ഷത്തിലാണ് പ്രവേശനോത്സവങ്ങൾ നടത്തിയത്. എന്നാൽ ആളും ആരവവും ഇല്ലാതെ യാണ് ജില്ലയിലെ ഏകാധ്യാപക വിദ്യാലയങ്ങളിൽ പ്രവേശനോത്സവം നടന്നത്. സർക്കാരിന്റെ അവഗണനയാണ് ഈ അവസ്ഥക്ക് കാരണം. എല്ലാ സ്കൂളുകൾക്കും പ്രവേശനം പ്രവേശനോത്സവം നടത്താൻ ഫണ്ട് അനുവദിച്ചപ്പോൾ ഈ വിദ്യാലയങ്ങളോട് മാത്രം സർക്കാർ അവഗണന കാണിച്ചു. നവാഗതരെ വരവേൽക്കാൻ പായസവും ചെണ്ടമേളവും ഒന്നും ഇവിടെ ഉണ്ടായിരുന്നില്ല. അധ്യാപകർ മിഠായി നൽകിയാണ് ഈ കുട്ടികളെ സ്കൂളിലേക്ക് വരവേറ്റത്. 99 ശതമാനവും ആദിവാസി കുട്ടികൾ പഠിക്കുന്ന സ്കൂളുകളോട് സർക്കാറിന്റെ അവഗണന എന്നതാണ് ഏറ്റവും എടുത്തു പറയേണ്ട കാര്യം. 37 വിദ്യാലയങ്ങളിലായി നൂറോളം ആദിവാസി കുട്ടികളാണ് പഠിക്കുന്നത്. ഏകാധ്യാപക വിദ്യാലയങ്ങൾ അപ്ഗ്രേഡ് ചെയ്യണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഖാദർ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയതോടെ ഒന്നാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഒരു ഡയറക്ടറേറ്റ് കീഴിലായി. എന്നാൽ ഏകാധ്യാപക വിദ്യാലയങ്ങൾ ഇപ്പോഴും പടിക്കുപുറത്താണ്. ഇത്തരം സ്കൂളുകൾ നിലവിലുണ്ടോ എന്ന് പോലും അറിയാത്ത അവസ്ഥയിലാണ് സർക്കാരിന്റെ പെരുമാറ്റമെന്നാണ് പരാതി.
Leave a Reply