‘സർക്കാർ പരിഗണന നൽകുന്നത് മലബാർ ടൂറിസത്തിന്: മന്ത്രി കടകംപള്ളി സുരേന്ദ്രൻ
കൽപ്പറ്റ :മലബാർ ടൂറിസത്തിന് സർക്കാർ മുന്തിയ പരിഗണന നൽകുകയാണന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സ്പ്ലാഷ് 2019 മഴ മഹോത്സവത്തിന്റെ ഭാഗമായി വൈത്തിരി വില്ലേജിൽ നടക്കുന്ന ബി ടു ബി മീറ്റിൽ ടൂറിസം സംരംഭകരുടെ സ്റ്റാളുകൾ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാർ ടൂറിസം പദ്ധതിക്കായി 600 കോടി രൂപയാണ് സംസ്ഥാന സർക്കാർ നീക്കിവെച്ചിട്ടുള്ളത്. വയനാട് ഉൾപ്പടെയുള്ള ജില്ലകളിലേക്ക് കൂടുതൽ ആഭ്യന്തര വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനും ടൂറിസം മേഖലയിൽ കൂടുതൽ വരുമാനമുണ്ടാക്കുന്നതിനുമാണ് പ്രാധാന്യം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു.
ഉത്തരവാദിത്വ ടൂറിസം പദ്ധതി കൂടുതൽ ജനകീയമാക്കുമെന്നും ഗ്രാമീണ ജനതയുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും പുതിയ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെ നദികളെ ബന്ധിപ്പിച്ചുള്ള നോർത്ത് മലബാർ റിവർ ടൂറിസം പദ്ധതിക്കും സർക്കാർ തുടക്കം കുറിച്ചിട്ടുണ്ട്. ടൂറിസം ഡയറക്ടർ ബാലകിരൺ ,ഉത്തരവാദിത്വ ടൂറിസം മിഷൻ സ്റ്റേറ്റ് കോഡിനേറ്റർ കെ. രൂപേഷ് കുമാർ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Leave a Reply