വയനാടിന്റെ സുസ്ഥിര വികസനത്തിന് മൂന്ന് ഘട്ട പദ്ധതികളെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്.
കൽപ്പറ്റ: കാർഷിക മേഖലയുടെ വികസനത്തിലധിഷ്ഠിതമായി വയനാടിന്റെ സുസ്ഥിര വികസനത്തിന് മൂന്ന് ഘട്ട വികസന പദ്ധതികളാണ് വിഭാവനം ചെയ്യുന്നതെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. സുസ്ഥിരമായ ഉൽപ്പാദന വർദ്ധനവിലൂടെ വരുമാനം ഇരട്ടിയാക്കുന്നത് സംബന്ധിച്ച് കർമ്മപദ്ധതി തയ്യാറാക്കുന്നതിനായി കൽപ്പറ്റ സ്വാമി നാഥൻ ഫൗണ്ടേഷനിൽ നടക്കുന്ന ദ്വിദിന ശിൽപ്പശാലയിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബ്രാൻഡിംഗ്, വിപണി, ഇരട്ടി വരുമാനം എന്നിവയിലൂടെ വയനാടിന് സുസ്ഥിര വികസനം സാധ്യമാണന്നും അതിനാൽ പരിസ്ഥിതിയും കാലാവസ്ഥയും നില നിർത്തിയുള്ള കാർബൺ തുലിത സംവിധാനത്തിലൂടെ കാർഷിക മേഖല നിലനിർത്തണമെന്നും മന്ത്രി പറഞ്ഞു. ജില്ലയുടെ സുസ്ഥിര വികസനം എന്ന വിഷയത്തിൽ സി.കെ.ശശീന്ദ്രൻ എം.എൽ.എ.യും കേരള പുനർനിർമ്മാണവും വയനാടും എന്ന വിഷയത്തിൽ റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും റീ ബിൽഡ് കേരള ഇനീഷ്യേറ്റീവ് സി.ഇ.ഒ.യുമായ ഡോ: വി.വേണു ,കലാവസ്ഥ വ്യതിയാനം എന്ന വിഷയത്തിൽ ജി.ബാലഗോപാൽ , സി.കെ.വിഷ്ണുദാസ് എന്നിവർ സംസാരിച്ചു. കാർബൺ ന്യൂട്രൽ വയനാട് എന്ന വിഷയത്തിൽ ടി.യു. ഡെൽഫ്റ്റ് ക്ലൈമറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ: ഹെർമൻ റസ്ച്ചൻ ബർഗ് വീഡിയോ സന്ദേശം നൽകി. ശിൽപ്പശാല നാളെ സമാപിക്കും.
Leave a Reply