ട്രംപ് – മോദി -പിണറായി ഒരേ തൂവൽ പക്ഷികളെന്ന് വി.എം. സുധീരൻ
കല്‍പ്പറ്റ: ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നതിലും, കോര്‍പറേറ്റുകളെ സഹായിക്കുന്ന കാര്യത്തിലും മോദിയും പിണറായിയും ഒരേ തൂവല്‍പക്ഷികളാണെന്ന് മുന്‍ കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ നയിക്കുന്ന രാഷ്ട്ര രക്ഷാമാര്‍ച്ച് കല്‍പ്പറ്റയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അമേരിക്കൻ പ്രസിഡണ്ട് ട്രാംപിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും നിലപാടുകൾ ആണെന്നും വി എം സുധീരൻ പറഞ്ഞു
മോദി വര്‍ഗീതയതയുടെ പേരിലാണെങ്കില്‍ പിണറായി രാഷ്ട്രീയത്തിന്റെ പേരിലാണ് ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നതെന്നതാണ് വ്യത്യാസം. കൃപേഷിനെയും, ശരത്‌ലാലിനെയും, ഷുഹൈബിനെയും പോലുള്ള പ്രവര്‍ത്തകരെ രാഷ്ട്രീയത്തിന്റെ പേരില്‍ ഇല്ലായ്മ ചെയ്തുവെന്ന് മാത്രമല്ല കൊലയാളികളെ രക്ഷപ്പെടുത്തുന്നതിനായി കോടികളാണ് ചിലവഴിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയകൊലപാതകം അവസാനിപ്പിച്ചതായി സി പി എം നേതൃത്വം ഉറപ്പ് നല്‍കണം. അല്ലെങ്കില്‍ ഭരണഘടനാ സംരക്ഷണത്തിന്റെ പേരില്‍ നടന്ന സമരങ്ങള്‍ക്ക് പ്രസക്തിയുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയതയും മതാഷ്ഠിത രാജ്യവുമാണ് മോദി ഉന്നം വെക്കുന്നത്. രാജ്യം ഒരുകാലത്തുമില്ലാത്ത വിധം പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. തൊഴിലില്ലായ്മ രൂക്ഷമായിരിക്കുകയാണ്. നിത്യോപയോഗ സാധനങ്ങളുടെയും, എല്‍ പി ജിയുടെയുമെല്ലാം വില കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. അതിരൂക്ഷമായ രീതിയില്‍ സാമ്പത്തികമാന്ദ്യമാണ് രാജ്യത്തുള്ളത്. എന്നാല്‍ ഇതിന്റെയൊക്കെ ഗുണം ലഭിക്കുന്നത് കോര്‍പറേറ്റുകള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങളൊന്നൊന്നായി വിറ്റുതുലക്കുകയാണ്. രാജ്യസമ്പത്ത് സ്വകാര്യമേഖലക്ക് തീറെഴുതുകയാണ്. ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കുന്നതിന്റെ ഭാഗമായാണ് പൗരത്വനിയമ ഭേദഗതിയടക്കം രാജ്യത്ത് കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. സി പി എം കേന്ദ്രകമ്മിറ്റി സ്വകാര്യവത്ക്കരണത്തിന് എതിരാണ്. എന്നാല്‍ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാര്‍ വന്‍കിട മുതലാളിമാരെ സഹായിക്കുന്ന നടപടികളുമായാണ് മുന്നോട്ടുപോകുന്നത്. നിവേദിതാ പി ഹരന്‍ കമ്മീഷനടക്കം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ സര്‍ക്കാരിന് അവകാശപ്പെട്ട ആയിരക്കണക്കിന് ഏക്കര്‍ ഭൂമി വന്‍കിടക്കാര്‍ക്ക് നല്‍കാനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.
മദ്യമുതലാളിമാര്‍ക്ക് മദ്യമൊഴുക്കാനുള്ള അവസരമുണ്ടാക്കിയത് ഈ സര്‍ക്കാരാണ്. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നൊഴിയുമ്പോള്‍ സംസ്ഥാനത്ത് ആകെ പ്രവര്‍ത്തിച്ചിരുന്നത് 29 മദ്യശാലകളായിരുന്നെങ്കില്‍ ഇന്നത് 565ആയി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ പ്രമേയത്തിന്റെ അന്തസത്ത് ഉള്‍കൊള്ളുന്നുവെങ്കില്‍ അതിനെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറാവില്ല. എന്നാല്‍ പൗരത്വനിയമഭേദഗതിക്കെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കുന്നത് തുടര്‍ക്കഥയാവുകയാണ്.
ഏറ്റവുമൊടുവില്‍ പുറത്തുവന്ന ആഗോള ജനാധിപത്യസൂചികയില്‍ ഇന്ത്യ വീണ്ടും പിന്നോട്ട് പോയിരിക്കുകയാണ്. 2018-ല്‍ 42ാം സ്ഥാനത്തായിരുന്നുവെങ്കില്‍, 2019-ല്‍ അത് 51 മാറിയിരിക്കുകയാണ്. ജനാധിപത്യം അട്ടിമറിക്കപ്പെടുന്നതിന്റെ ഉദ്ദാഹരണമാണിതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രരക്ഷാമാര്‍ച്ചിന്റെ പതാക വി എം സുധീരന്‍ ഐ സി ബാലകൃഷ്ണന് ചടങ്ങില്‍ കൈമാറി. കെ പി സി സി അംഗം പി പി ആലി അധ്യക്ഷനായിരുന്നു. കെ പി സി സി വൈസ് പ്രസിഡന്റ് കെ പി ധനപാലന്‍, കെ പി സി സി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, അബ്ദുള്‍ മുത്തലിബ്, എന്‍ ഡി അപ്പച്ചന്‍, കെ എല്‍ പൗലോസ്, പി വി ബാലചന്ദ്രന്‍, പി കെ ജയലക്ഷ്മി, കെ കെ അബ്രഹാം, എം എസ് വിശ്വനാഥന്‍, കെ വി പോക്കര്‍ഹാജി, അഡ്വ. എന്‍ കെ വര്‍ഗീസ്, എം എ ജോസഫ്, ചിന്നമ്മ ജോസ്, വിജയമ്മ ടീച്ചര്‍, എം ജി ബിജു, എന്‍ എം വിജയന്‍, പി ടി ഗോപാലക്കുറുപ്പ്, പി ഡി സജി, അഡ്വ. വേണുഗോപാല്‍, മംഗലശേരി മാധവന്‍മാസ്റ്റര്‍, എച്ച് ഡി പ്രദീപ്മാസ്റ്റര്‍, ആര്‍ പി ശിവദാസ് തുടങ്ങിയ നിരവധി നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു.
Leave a Reply