May 3, 2024

ആശങ്കയില്ലാതെ സാമ്പിളെടുക്കാം: മേപ്പാടിയില്‍ കോവിഡ് വിസ്‌ക് പ്രവര്‍ത്തന സജ്ജം

0

  മേപ്പാടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇനി ആശങ്ക കൂടാതെ സാമ്പിളെടുക്കാം. കോവിഡ് സംശയിക്കുന്നവരുടെ സ്രവ സാമ്പിളുകള്‍ ശേഖരിക്കുന്ന വാക്ക് ഇന്‍ സാമ്പിള്‍ കളക്ഷന്‍ കിയോസ്‌ക്ക് (വിസ്‌ക്) ആശുപത്രിയില്‍ പ്രവര്‍ത്തന സജ്ജമായി. മെഡിക്കല്‍ ഓഫീസറായ ഡോ. ടി.പി ഷാഹിദിന്റെ  നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയിലെ ആദ്യത്തെ കോവിഡ് കിയോസ്‌ക്ക് തയ്യാറാക്കിയത്. ഐ.ഡി.എസ്.പി ഫണ്ടില്‍ നിന്നും ഇരുപതിനായിരത്തോളം രൂപ ചെലവിട്ടാണ് കിയോസ്‌ക് നിര്‍മ്മിച്ചത്. ഡോ.ടി.വി മുഹമ്മദ്, ഹെഡ് നഴ്‌സ് ശ്രീജ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാഹുരാജ്, ജെ.എച്ച്.ഐ അരുണ്‍, സ്റ്റാഫ് നഴ്‌സ് ശ്രീദേവി എന്നിവര്‍ കിയോസ്‌ക് നിര്‍മ്മാണത്തില്‍ സജീവമായിരുന്നു. ഇതുവരെ ഇരുനൂറിലധികം സാമ്പിളുകള്‍ കിയോസ്‌ക് വഴി ശേഖരിച്ചതായി മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
       കോവിഡ് ബാധിതനാണോയെന്ന് പരിശോധിക്കുന്ന പി.സി.ആര്‍ ടെസ്റ്റിനു വേണ്ടി തൊണ്ടയില്‍ നിന്നും സ്രവം ശേഖരിക്കുന്ന ലാബ് ടെക്‌നീഷ്യന്മാരും ഡോക്ടര്‍മാരും സാധാരണഗതിയില്‍ അതിസുരക്ഷാ വസ്ത്രമായ പി.പി.ഇ കിറ്റാണ് ധരിക്കാറുളളത്. ഉയര്‍ന്ന വിലയുള്ള  ഇത്തരം കിറ്റ് ഓരോ രോഗിയില്‍ നിന്നും സ്രവം എടുത്തു  കഴിയുമ്പോഴും മാറ്റേണ്ടതായി വരും. ഇതിന് പരിഹാരമായിട്ടാണ് കോവിഡ് വിസ്‌കുകള്‍ ഉപയോഗിക്കുന്നത്. രോഗിയുമായി ഒരുതരത്തിലും സമ്പര്‍ക്കം വരാതെ സ്രവം ശേഖരിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഇവ സജ്ജീകരിച്ചിരിക്കുക. ടെക്‌നീഷ്യന്‍ സാധാരണ വേഷത്തില്‍ കയ്യുറ മാത്രം ധരിച്ച് കിയോസ്‌കിനകത്ത് പ്രവേശിക്കുകയും കിയോസ്‌കില്‍ ഘടിപ്പിച്ചിടുളള പോളിത്തീന്‍ കയ്യുറകളിലൂടെ കൈകടത്തി രോഗിയില്‍ നിന്നും  സ്രവം ശേഖരിക്കുകയുമാണ് ഈ സംവിധാനത്തിലൂടെ ചെയ്യുന്നത്. ഓരോ തവണ സ്രവമെടുക്കുമ്പോഴും ടെക്‌നീഷ്യന്‍/ഡോക്ടര്‍ ധരിച്ച കൈയുറ മാത്രം  മാറ്റിയാല്‍ മതിയെന്നതാണ് ഇതിന്റെ മെച്ചം. പുറത്തുള്ള രോഗിയുമായി ടെക്‌നീഷ്യന് സംസാരിക്കുന്നതിന് വേണ്ടി സൗണ്ട് സിസ്റ്റവും ഉണ്ട്. ഇരുപതിനായിരം രൂപയില്‍ താഴെ മാത്രമാണ് ഇത്തരം ഒരു ടെസ്റ്റിംഗ് കിയോസ്‌കിനായി ചെലവ് വരിക. പൊതുവെ ദൗര്‍ലഭ്യമുള്ള പി.പി.ഇ കിറ്റിന്റെ ഉപയോഗം അത്യാവശ്യ കാര്യങ്ങള്‍ക്കായി മാറ്റി വെക്കാനും ഈ രീതി പിന്തുടരുന്നതിലൂടെ സാധിക്കും.      
     മാനന്തവാടി എന്‍ജിനീയറിങ് കോളേജിന്റെ നേതൃത്വത്തില്‍  ഒരു മൊബൈല്‍ ടെസ്റ്റിംഗ് കിയോസ്‌ക് സജ്ജീകരിക്കുന്ന പ്രവര്‍ത്തനവും നടന്നു വരുന്നുണ്ട്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഇത്  ജില്ലാ ഭരണകൂടത്തിന് കൈമാറും. ആശുപത്രിയില്‍ സ്ഥാപിക്കുന്ന തരത്തിലുള്ള ടെസ്റ്റിംഗ് കിയോസ്‌ക് നിര്‍മ്മിച്ചു നല്‍കാമെന്ന് സിവില്‍ സര്‍വ്വീസ് പ്രീമിയര്‍ ലീഗ് ഗവേണിംഗ് ബോഡി  വാഗ്ദാനം ചെയ്തിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഇത്തരം ഒരു ടെസ്റ്റിംഗ് കിയോസ്‌ക് ഉണ്ടാവുന്നത്  ചെലവുകുറഞ്ഞ രീതിയില്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുന്നതിനും അതുവഴി മഹാമാരിയെ പിടിച്ചു കെട്ടുന്നതിനും  ജില്ലയ്ക്ക് സഹായകരമാകുമെന്ന് ഡോ. ടി.പി ഷാഹിദ്  പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *