റോഡില്ല; മക്കിമലയിലെ ആദിവാസി കുടുംബങ്ങൾ വഴിയാധാരം: വീടുകളുടെ നിർമാണം പാതിവഴിയിൽ നിലച്ചു
തലപ്പുഴ: റോഡില്ലാത്തതിനാൽ ആദിവാസി കുടുംബങ്ങൾ വലയുന്നു. തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്തിലെ മക്കിമലയിലാണ് നിരവധി ആദിവാസി കുടുംബങ്ങൾ റോഡില്ലാത്തതിനാൽ ദുരിതത്തിലായിരിക്കുന്നത്.യാത്രയ്ക്കായി കാലങ്ങളായി ഉപയോഗിച്ചു വന്ന റോഡ് കഴിഞ്ഞ പ്രളയത്തിൽ പുഴയെടുത്തതാണ് ഇവരുടെ ദുരിതത്തിന് കാരണമായത്. പുഴയോരം ചേർന്ന് നാട്ടുകാർ തന്നെ നിർമിച്ച മൺറോ ഡായിരുന്നു മുമ്പ് ഇവിടെ ഉണ്ടായിരുന്നത്. വാഹനങ്ങൾക്ക് പോകാൻ കഴിയുന്ന വിധത്തിത്തിലുള്ള റോഡായിരുന്നു ഇത്.മക്കിമല ആദിവാസി കോളനിയിലെ ഏഴ് കുടുംബങ്ങളാണ് പ്രധാനമായും യാത്രയ്ക്കായി ഉപയോഗിക്കുന്നത്. എന്നാൽ കഴിഞ്ഞ പ്രളയത്തിൽ വെള്ളത്തിന്റെ ശക്തമായ കുത്തൊഴുക്കിൽ റോഡ് ഇടിഞ്ഞതിനെ തുടർന്ന് പുഴ ദിശമാറി ഈ റോഡിലൂടെയാണ് ഇപ്പോഴും ഒഴുകുന്നത്. റോഡില്ലാതായതോടെ രണ്ട് വർഷമായി ഇവരുടെ വീടുകളിലേക്ക് ഒരു വാഹനങ്ങൾക്കും പോകാൻ കഴിയാതെയായിട്ടുണ്ട്. വഴിയിൽ കല്ലുകൾ നിറഞ്ഞതിനാൽ കാൽനട യാത്ര പോലും ദുഷ്ക്കരമായി. പുഴയോട് ചേർന്ന് താമസിക്കുന്ന ഈ കോളനിയിലെ ദാരപ്പൻ,മാധവി, ചന്തു എന്നിവരുടെ വീടുകളിലേക്കാണ് പോകാനാണ് ഏറ്റവും കൂടുതൽ പ്രയാസം നേരിടുന്നത്. ഈ വഴിയടഞ്ഞതോടെ
ഇവിടെ നിന്നും കുറച്ചകലെയുള്ള മറ്റുള്ള കുടുംബങ്ങൾ പുതിയതായി മറ്റൊരു ഭാഗത്ത് കൂടി താത്കാലികമായി ചെറിയ വഴി നിർമ്മിച്ചു.. എന്നാൽ ഈ മൂന്നു കുടുംബങ്ങൾക്ക് ഒരു രക്ഷയുമില്ല.
ആകെയുള്ള റോഡ് പുഴയെടുത്തതോടെ വീട് നിർമാണം പാതിവഴിയിൽ നിലച്ചിട്ടുണ്ട്. റോഡ് അരിക് കെട്ടി മണ്ണിട്ടുയർത്തി ഗതാഗത യോഗ്യമാക്കണമെന്നത് ഇവരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു. എന്നാൽ ഈ റോഡിൽ കലുങ്ക് മാത്രമാണ് അധികൃതർ നിർമിച്ചത്. മുമ്പുതന്നെ നന്നാക്കിയിരുന്നെങ്കിൽ റോഡിനെ പുഴ കവർന്നെടുക്കുമായിരുന്നില്ലെന്ന് ആദിവാസികൾ പറഞ്ഞു. ഇനിയെങ്കിലും പുഴയെടുത്ത ഈ റോഡ് ഗതാഗതയോഗ്യമാക്കാൻ നടപടിയെടുക്കണമെന്ന് പലതവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് ഇവർ ആരോപിക്കുന്നു. വീട് ഉൾപ്പെടെയുള്ള എല്ലാ നിർമാണ പ്രവർത്തനങ്ങളും മുടങ്ങിയതോടെ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് ഈ കുടുംബങ്ങൾ. റോഡില്ലാത്തതിനാൽ രോഗികളെ പോലും അര കിലോമീറ്ററിലധികം ചുമന്ന് കൊണ്ടു പോകേണ്ട സാഹചര്യമാണ് ഉള്ളതെന്ന് ആദിവാസികൾ ചൂണ്ടിക്കാണിക്കുന്നു.
Leave a Reply