വയനാട് ജില്ലാ പഞ്ചായത്ത് : എൽ.ഡി.എഫ് മേപ്പാടി ഡിവിഷന്‍ സി.പി.ഐയ്ക്ക് നൽകി.
എല്‍.ജെ.ഡി സ്ഥാനാര്‍ഥി പത്രിക പിന്‍വലിക്കും
കല്‍പറ്റ-വയനാട് ജില്ലാ പഞ്ചായത്തിലെ മേപ്പാടി പട്ടികവര്‍ഗ ഡിവിഷനുവേണ്ടിയുള്ള സി.പി.ഐ,എല്‍ജെഡി പോരിനു വിരാമമായി.എല്‍.ഡി.എഫ് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് തര്‍ക്കം പരിഹരിച്ചത്.ഡിവിഷനില്‍ സി.പി.ഐയിലെ എസ്.ബിന്ദു എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും.എല്‍.ജെ.ഡിയിലെ പ്രകാശ് ചോമാടി മത്സരരംഗത്തുനിന്നു പിന്‍വാങ്ങും.പത്രിക പിന്‍വലിപ്പിക്കണമെന്നു എല്‍.ജെ.ഡി സംസ്ഥാന അധ്യക്ഷന്‍ എം.വി.ശ്രേയാംസ്‌കുമാര്‍ എം.പി കഴിഞ്ഞ ദിവസം ജില്ലാ പ്രസിഡന്റ് വി.പി.വര്‍ക്കിക്കു നിര്‍ദേശം നല്‍കി.ഇതോടെ ജില്ലാ പഞ്ചായത്തിലെ പടിഞ്ഞാറത്തറ ഡിവിഷനില്‍ എല്‍.ജെ.ഡിയിലെ പി.എം.ഷബീറലിക്കു സീറ്റ് ഉറച്ചു.
മേപ്പാടി ഡിവിഷനുവേണ്ടി സി.പി.ഐയും എല്‍.ജെ.ഡിയും ദിവസങ്ങളോളമാണ് വാശിപിടിച്ചത്.ഇത് എല്‍.ഡി.എഫ് ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതിനും കാരണമായി.കഴിഞ്ഞ നാലു തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ സി.പി.ഐ മത്സരിച്ചതാണ് മേപ്പാടി ഡിവിഷന്‍.എല്‍.ജെ.ഡിയെന്നു പേരുമാറ്റിയ ജെ.ഡി.യു ഇടതു,വലതു പക്ഷങ്ങളില്‍നിന്നു മൂന്നു തവണ വിജയിച്ച മണ്ഡലവുമാണിത്.ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രണ്ടു പാര്‍ട്ടികളും ഡിവിഷനുവേണ്ടി ശാഠ്യംപിടിച്ചത്.വേണ്ടിവന്നാല്‍ ഒറ്റയ്ക്കു മത്സരിക്കുമെന്നു പ്രഖ്യാപിച്ച രണ്ടു പാര്‍ട്ടികളും പത്രികാസമര്‍പ്പണവും നടത്തി.ഒടുവില്‍ മുന്നണി സംസ്ഥാന നേതൃത്വം വിഷയത്തില്‍ ഇടപെട്ടു തര്‍ക്കം തീര്‍ക്കുകയായിരുന്നു.
Leave a Reply