ആളില്ലാ സദസിൽ വീണ്ടും ഉൽസവം
വി.സുപ്രിയ
കൽപ്പറ്റ: നവ്യാനുഭവവും, തിങ്ങിനിറഞ്ഞ സദസിൻ്റെ കൈയ്യടിയും ഏറ്റുവാങ്ങേണ്ട കലാ വിസ്മയങ്ങൾ ആളില്ലാ സദസിൽ വിണ്ടും അവതരിപ്പിക്കപ്പെട്ടു.സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് ജില്ലയിൽ സംഘടിപ്പിച്ച ഉത്സവം 13 പതിപ്പാണ് മുൻ പതിപ്പിൻ്റെ തനിയാവർത്തനമായത്. അന്യം നിൽക്കുന്നതും എന്നാൽ വിസ്മയിപ്പിക്കുന്നതുമായ 150 ൽ പരം കലാരൂപങ്ങളാണ് സംസ്ഥാനത്തിൻ്റെ വിവിധ ഇടങ്ങളിൽ ഫെബ്രുവരി 20 മുതൽ 26 വരെ അവതരിപ്പിക്കുന്നത്.
വയനാട്ടിൽ മാനന്തവാടി പഴശി പാർക്ക്, ബത്തേരി ടൗൺ സ്വകയർ എന്നിവടങ്ങളാണ് ഉൽസവത്തിൻ്റെ വേദികൾ. പഴശി പാർക്ക് നവീകരിച്ചതോടെ പകൽ സമയങ്ങളിൽ നിരവധി സന്ദർശകർ എത്തുന്നുണ്ട്. എന്നാൽ വൈകിട്ട് ആറുമണി മുതൽ നടത്തുന്ന പരിപാടിക്ക് തീരെ പ്രേക്ഷകരില്ല. ബത്തേരിയിലും ഇതാണ് അവസ്ഥ.ചടുലവും വുമായ നാനാതരം നാടൻ കലാരൂപങ്ങൾ അവതരിപ്പിക്കപ്പെടുമ്പോൾ മാന്യമായ സദസ് പോലുമില്ലാത്തത് കലാകാരന്മാർക്ക് മാനസിക വിഷമമുണ്ടാക്കുന്നു. വട്ട മുടിയാട്ടം, അലാമിക്കളി, കോതമുരിയാട്ടം, വേടൻകെട്ട്, മുളവാദ്യം, ബലിക്കള തെയ്യാട്ട്, തുടങ്ങി 28 ഇനങ്ങളാണ് വയനാട്ടിൽ അവതരിപ്പിച്ചത്.
കേരളത്തിലെ പ്രശസ്ത കലാകാരന്മാരും കലാസമിതികളുമാണ് വയനാട്ടിൽ എത്തിയത്. തലമുറകളായി കാത്തു സൂക്ഷിച്ച കലകൾ പുതിയ തലമുറയിലേക്ക് എത്തിക്കാനും അത് വഴി വിനോദ സഞ്ചാര വളർച്ചയുമാണ് സംഘാടനത്തിൻ്റെ ലക്ഷ്യം. എന്നാൽ ഇത് ആളുകളിലേക്ക് എത്തിയിട്ടില്ലാത്തതാണ് ശുഷ്ക സദസിൻ്റെ കാരണം. വർണാഭമായ ബ്രോഷറും പടുകൂറ്റൻ ബോഡുകളും വെച്ചതല്ലാതെ യഥാർത്ഥ പ്രേക്ഷകരിലേക്ക് സന്ദേശം എത്തിയിട്ടില്ല. ലക്ഷങ്ങൾ ചെലവഴിച്ച ശബ്ദസംവിധാനങ്ങളും സ്റ്റേജും ഒരുക്കിയിട്ടുണ്ട്. സംഘാടനത്തിന് പിന്നിലുള്ളവർക്ക് ധൂർത്തടിക്കാൻ മാത്രമാണ് ഇത്തരം പരിപാടികളെന്ന് നേരത്തെ ആക്ഷേപമുയർന്നിരുന്നു. ഇത്തവ കോവിഡ് കാരണമാണ് ആളുകൾ കുറവെന്ന് പറഞ്ഞ് സംഘാടകർ തടി തപ്പുമ്പോൾ മുൻ വർഷങ്ങളിലും തനിയാവർത്തനമെന്ന് ഒരു കൂട്ടം പേർ ചൂണ്ടിക്കാട്ടുന്നു.
Leave a Reply