May 7, 2026

വയനാടിന്റെ പുനർനിർമിതി ലക്ഷ്യമിട്ടുള്ള സമഗ്രവികസനമാണ് ലക്ഷ്യമിടുന്നതെന്ന് കല്പറ്റ നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥി എം.വി. ശ്രേയാംസ് കുമാർ.

0
Screenshot_2021-03-31-22-28-06-16.png
By ന്യൂസ് വയനാട് ബ്യൂറോ
വയനാടിന്റെ സമഗ്രവികസനം ലക്ഷ്യം
കല്പറ്റ: വയനാടിന്റെ പുനർനിർമിതി ലക്ഷ്യമിട്ടുള്ള സമഗ്രവികസനമാണ് ലക്ഷ്യമിടുന്നതെന്ന് കല്പറ്റ നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥി എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു. വയനാട് പ്രസ് ക്ലബിന്റെ മീറ്റ് ദ കാൻഡിഡേറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
വയനാടിന്റെ പിന്നാക്കാവസ്ഥയ്ക്ക് മാറ്റം വരണം. പൂർണമായും പിന്നാക്കാവസ്ഥ മാറണമെങ്കിൽ ദീർഘകാലം എടുത്തേക്കാം. എന്നാൽ ഇപ്പോഴെങ്കിലും അതിനാവശ്യമായ വ്യക്തമായ ആസൂത്രണം തുടങ്ങണമെന്നും എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു.
 മണ്ഡലത്തിലെ കല്പറ്റ ഗവ. കോളേജിൽ കൂടുതൽ കോഴ്‌സുകൾ അനുവദിച്ചിട്ടുണ്ട്. മാസ്റ്റർപ്ലാൻ തയ്യാറാക്കി കൂടുതൽ വികസനം നടത്തേണ്ടതുണ്ട്. തൊഴിലവസരവും ടൂറിസം സാധ്യതകളും വികസിപ്പിച്ച്, കുടിവെള്ളവും വീടും ഉറപ്പാക്കി മണ്ഡലത്തിന്റെ സമഗ്രവികസനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വ്യക്തമാകുന്നത് ജനങ്ങൾ തൃപ്തരാണെന്നാണ്. ആവശ്യങ്ങൾ ഉന്നയിക്കാറുണ്ട്, എന്നാൽ സാധാരണക്കാരുടെ മുഖങ്ങളിൽ ചിരിയുണ്ട്. അതു തിരഞ്ഞെടുപ്പിലും ഇടതുമുന്നണിയ്ക്ക് ഗുണം ചെയ്യും. വയനാട് പാക്കേജ് ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ മുന്നോട്ടുവെയ്ക്കുന്നത് ഇടതു സർക്കാറിന്റെ ട്രാക്ക് റെക്കോർഡിന്റെ പിൻബലത്തിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയ 600ൽ 580 വാഗ്ദാനങ്ങളും പാലിച്ചിട്ടുണ്ട്. ഇനി നടപ്പാക്കുമെന്ന് ഉറപ്പുള്ളതു മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂ. അതു നടപ്പാക്കുകയും ചെയ്യും. വയനാട് പാക്കേജ് ഉൾപ്പെടെയുള്ളവ സമയമെടുത്ത് ആസൂത്രണം ചെയ്തവയാണ്. അവ സമയബന്ധിതമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിൽ തന്റെ കുടുംബത്തിന്റെ അധീനതയിലുള്ള ഭൂമി വിട്ടുകൊടുത്തതിൽ പിന്നെയാണ് മെഡിക്കൽ കോളേജ് ചർച്ചാവിഷയമാകുന്നത്. മെഡിക്കൽ കോളേജ് വൈകിയെന്ന് മുറവിളിക്കൂട്ടുന്നവർ ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനായി ഭൂമി ഏറ്റെടുത്തിട്ടും തുടർപ്രവർത്തനങ്ങൾ നടന്നോയെന്ന് അന്വേഷിക്കുന്നുണ്ടോ. വയനാട് മെഡിക്കൽ കോളേജ് അഞ്ചു വർഷത്തിനകം പൂർത്തിയാക്കും. മെഡിക്കൽ കോളേജിൽ വിവാദങ്ങൾ ഉയർത്തുന്നവർ ചെയ്ത കാര്യങ്ങൾ അംഗീകരിക്കാൻ തയ്യാറാവണം. ആരോപണങ്ങൾ ഉന്നയിക്കുന്ന യു.ഡി.എഫുകാർ എവിടെയാണ് മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും പറഞ്ഞു.
അന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളെ തുടർന്നാണ് ഇടതു മുന്നണി വിടേണ്ടി വന്നത്. എന്നാൽ യു.ഡി.എഫിൽ നിൽക്കുമ്പോഴും സോഷ്യലിസ്റ്റുകളുടെ പാളയം ഇടതാണെന്ന് ബോധ്യമുണ്ടായിരുന്നു. രാഷ്ട്രീയചരിത്രം അറിയാത്തവരാണ് താൻ ഇനിയും മുന്നണി മാറുമെന്ന് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.കെ. ഹംസ, ജനറൽ കൺവീനർ കെ. റഫീഖ്, പ്രസ് ക്ലബ് സെക്രട്ടറി നിസാം കെ. അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *