അർബൻ ബാങ്ക് കോഴ വിവാദം; നാഥനില്ലാ കത്തിന്റെ ആധികാരികതയും ഉറവിടവും സംബന്ധിച്ച് പോലീസിൽ പരാതി നൽകും; കെ. ഇ വിനയൻ
കല്‍പ്പറ്റ: കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവിന്റേതെന്ന പേരില്‍ പുറത്തുവന്ന ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഹകരണ ബാങ്കുകളില്‍ നടന്ന കോഴയുടെ കണക്കുകളുമായി ബന്ധപ്പെട്ട കത്തില്‍ തന്റെ പേര് വലിച്ചിഴച്ചത് കുറ്റാരോപിതരില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറിയും മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റുമായി കെ.ഇ വിനയന്‍. കത്തില്‍ താന്‍ പണം വാങ്ങിയെന്ന് പറയപ്പെടുന്ന ആള്‍ അര്‍ബന്‍ ബാങ്കില്‍ ജോലി ചെയ്യുന്നുണ്ടോയെന്ന് അന്വേഷിക്കാന്‍ പോലും നില്‍ക്കാതെയാണ് ചില മാധ്യമങ്ങള്‍ വിവാദത്തിലേക്ക് തന്റെ പേരും വലിച്ചിഴച്ചത്. ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകള്‍ 2015 മുതല്‍ തന്നെ പുറംലോകത്തെ അറയിച്ചവരില്‍ ഒരാളാണ് താന്‍. നിലവില്‍ ബാങ്കിലെ സാമ്പത്തിക തിരിമറികളെ കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച മൂന്നംഗ അന്വേഷണ കമ്മീഷനിലെ അംഗം കൂടിയാണ് താന്‍. ഈ അവസരത്തിലാണ് കുറ്റാരോപിതര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന സാഹചര്യം സംജാതമായതോടെ ചിലര്‍ താനടക്കമുള്ളവരെ കരിവാരിത്തേക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത്. ഡി.സി.സി ജനറല്‍ സെക്രട്ടറി ആര്‍.പി ശവദാസിന്റേതെന്ന പേരില്‍ പ്രചരിച്ച കത്ത് താന്‍ അയച്ചതല്ലെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഏതോ രഹസ്യ കേന്ദ്രത്തില്‍ നിന്നും നിര്‍മ്മിച്ച് വിട്ട കത്ത് ചില മാധ്യമങ്ങളുടെ സഹായത്തോടെ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇത്തരത്തില്‍ തന്റെ പേര് പരാമര്‍ശിച്ച മാധ്യമങ്ങള്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകും. സുല്‍ത്താന്‍ ബത്തേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസിലെയും സി.പി.എമ്മിലെയും പണത്തിനോട് ആര്‍ത്തിയുള്ള ചില നേതാക്കളാണ് ബാങ്കിലെ തിരിമറികള്‍ക്ക് പിന്നില്‍. ഇക്കാരണത്താലാണ് അര്‍ബന്‍ ബാങ്കിനെ ഗുരുതര ആരോപണമുയര്‍ന്നിട്ടും ഡയറക്ടര്‍ ബോര്‍ഡിലെ രണ്ട് സി.പി.എം അംഗങ്ങളും മൗനം വെടിയാത്തത്. ഈ കത്തിന് പിന്നിലും സുല്‍ത്താന്‍ ബത്തേരിയിലെ സഹകരണ സ്ഥാപനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി സി.പി.എമ്മിന് ഏല്‍പ്പിച്ച് കൊടുത്ത കോണ്‍ഗ്രസിലെ ചിലരാണെന്ന് വ്യക്തമാണെന്നും പറഞ്ഞ വിനയന്‍ കത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി നല്‍കുമെന്നും പറഞ്ഞു.
Leave a Reply