റെയിൽപ്പാത; കർണാടക സർക്കാർ അലൈൻമെന്റിന് അനുമതി നൽകാത്തതെന്ന മന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതം; ആക്ഷൻ കമ്മിറ്റി
റെയിൽപ്പാത;
കർണാടക സർക്കാർ അലൈൻമെന്റിന് അനുമതി നൽകാത്തതെന്ന മന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതം; ആക്ഷൻ കമ്മിറ്റി
കൽപ്പറ്റ: റെയിൽപ്പാതകൾ നടപ്പാക്കാനാവാത്തത് കർണാടക സർക്കാർ അലൈൻമെന്റിന് അനുമതി നൽകാത്തതാണെന്ന മന്ത്രിയുടെ പ്രസ്താവന അടിസ്ഥാന രഹിതമെന്ന് നീലഗിരി വയനാട് എൻ എച്ച് ആൻ്റ് റെയിൽവേ ആക്ഷൻ കമ്മറ്റി. നിലമ്പൂർ- നഞ്ചൻഗോഡ്, തലശ്ശേരി- മൈസൂർ റെയിൽപ്പാതകൾ നടപ്പാക്കാനാകാതെ പോകുന്നത് അലൈൻമെന്റിന് കർണാടക സർക്കാർ അനുമതി നൽകാത്തതിനാലാണന്ന് മന്ത്രി വി അബ്ദുറഹ്മാൻ കഴിഞ്ഞ ദിവസം നിയമസഭയിൽ നടത്തിയ പ്രസ്ഥാവന വസ്തുതകൾക്ക് നിരക്കുന്നതല്ല എന്ന് ആക്ഷൻ കമ്മറ്റി അറിയിച്ചു. തലശ്ശേരി മൈസൂർ പാതയുടെ കരുത്തിൽ ഇത് ശരിയാണങ്കിലും നഞ്ചൻഗോഡ്-നിലമ്പൂർ പാതയുടെ കാര്യത്തിൽ ശരിയല്ല. ഡി എം ആർ സി തയ്യാറാക്കിയ അലൈൻമെന്റിലെ വനത്തിലൂടെ കടന്നുപോകുന്ന ഭാഗം ടണലുകൾ വഴി ആയതിനാൽ ആ നിർദേശം തങ്ങൾക്ക് സമ്മതമാണന്നും ബന്ധപ്പെട്ട ഏജൻസി മുഖേന അപേക്ഷ നൽകിയാൽ നഞ്ചൻഗോഡ് – സുൽത്താൻ ബത്തേരി-നിലമ്പൂർ റെയിൽ പാതയുടെ വനത്തിലൂടെ കടന്ന് പോകുന്ന ഭാഗത്തിന് വേണ്ട അനുമതിക്ക് കർണാടകയിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്ത് കേന്ദ്രത്തിന് സമർപ്പിക്കാമെന്നും 8/11/2017 ന് തന്നെ കർണാടക സർക്കാർ കത്ത് നൽകിയതാണ്.
ഈ പാതയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി കേന്ദ്ര, കേരള സർക്കാരുകളും, റെയിൽവേ ബോർഡും അനുമതി നൽകിയ ഡി എം ആർ സിയാണ് ആ ഏജൻസി. എന്നാൽ കേരളാ സർക്കാർ ചെയ്തത് ഡി എം ആർ സി യെ പുകച്ച് പുറത്താക്കി ഡി പി ആർ തയ്യാറാക്കാൻ റയിൽവേ ബോർഡിൻ്റെ അംഗീകാരമില്ലാത്ത കെ ആർ ഡി സി എല്ലിന് ചുമതല നൽകുകയാണ്. എന്നിട്ട് നഞ്ചൻഗോഡ് – നിലമ്പൂർപാതക്ക് പകരം തലശ്ശേരി -മൈസൂർ റെയിൽ പാത കൊണ്ടുവരാൻ ശ്രമിച്ചു. അത് സാധ്യമല്ല എന്ന് കണ്ടപ്പോൾ രണ്ട് പാതകളെയും കൂട്ടിക്കെട്ടി ഒന്നാക്കി പുതിയ അലൈൻമെന്റ് കൊണ്ടുവരാൻ ശ്രമിച്ചു, ഇപ്പോഴും ശ്രമിക്കുന്നു. ഈ പദ്ധതിക്കാണ് കർണാടക സർക്കാർ അംഗീകാരം നൽകാത്തത്.
വയനാട് വഴി തലശ്ശേരി – മൈസൂർ റയിൽപ്പാത നടപ്പാക്കാനാവില്ല. സാങ്കേതികമായും സാമ്പത്തികമായും, നിയമപരമായും നടപ്പാക്കാനാവാത്ത ഈ അലൈൻമെന്റ് സംബന്ധിച്ച് ഏതാനും കുബുദ്ധികൾ കേരളാ സർക്കാറിനെ തെറ്റിദ്ധരിപ്പിക്കുകയും നഞ്ചൻഗോഡ് – നിലമ്പൂർ റെയിൽപാതയുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയുമാണ്. ഈ യാഥാർഥ്യം കേരളാ സർക്കാർ തിരിച്ചറിയണം. നഞ്ചൻഗോഡ് -നിലമ്പൂർ റെയിൽ പാത ഡി എം ആർ സി രൂപപ്പെടുത്തിയ അലൈൻമെന്റ് വഴി നടപ്പാക്കണം. പ്രാരംഭ പ്രർത്തനങ്ങൾ പൂർത്തിയാക്കാനും, വനവുമായി ബന്ധപ്പെട്ട കേന്ദ്ര, കർണാടക അനുമതികൾ ലഭ്യമാക്കാനും ഡി എം ആർ സി യുടെ മേലുള്ള അപ്രഖ്യാപിത വിലക്ക് നീക്കണമെന്നും ആക്ഷൻ കമ്മറ്റി ആവശ്യപ്പെട്ടു. അഡ്വ.ടി എം റഷീദ്, വിനയകുമാർ അഴിപ്പുറത്ത്, പി വൈ മത്തായി, എം എ അസൈനാർ, വി മോഹനൻ, സംഷാദ്, സി അബ്ദുൽ റസാഖ്, മോഹൻ നവരംഗ്, നാസർ കാസിം പ്രസംഗിച്ചു.
Leave a Reply