കര്‍ണാടകയിലേക്ക് പ്രവേശിക്കാന്‍ ക്വാറന്റീനിൽ കഴിയണമെന്ന നിലപാടിൽ കുരുങ്ങി കർഷകർ
കല്‍പ്പറ്റ: കര്‍ണാടകയിലേക്ക് പ്രവേശിക്കാന്‍ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കുന്നതിന് പുറമെ ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിയണമെന്ന കര്‍ണാടകയുടെ നിലപാടില്‍ കുരുങ്ങി ജില്ലയിലെ കര്‍ഷകര്‍. കാര്‍ഷിക വിളകള്‍ വിളവെടുക്കുന്നതിനും പരിപാലിക്കുന്നതിനുമായി എത്തുന്ന കര്‍ഷകര്‍ ക്വാറന്റീനില്‍ നില്‍ക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് നാഷ്ണല്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിവിധ കൃഷിയുടെ വിളവെടുപ്പ് അടക്കം നടക്കുന്ന സാഹചര്യത്തില്‍ ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്റീനില്‍ നില്‍ക്കേണ്ടി വന്നാല്‍ വാഴ, ഇഞ്ചി, പച്ചക്കറി തുടങ്ങിയവ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് സമയത്ത് വിളവെടുപ്പും അനുബന്ധ കൃഷിപ്പണികളും നടത്താനാകാതെ വിളനശിച്ച് പോകുന്ന സാഹചര്യം സംജാതമാവുകയും കര്‍ഷകര്‍ ദുരിതത്തിലാവുകയും ചെയ്യുമെന്നും അവര്‍ പറഞ്ഞു. ക്വാറന്റീന്‍ ഇല്ലാതെ കൃഷിയിടത്തില്‍ പോയി വരാനുള്ള സാഹചര്യം സര്‍ക്കാര്‍ തലത്തില്‍ ഇടപെട്ട് ഒരുക്കണമെന്നും ആവശ്യപ്പെട്ടു.
മൂന്ന് ഏക്കര്‍ മുതല്‍ 150 ഏക്കര്‍ വരെ കൃഷി ചെയ്യുന്ന കര്‍ഷകരാണ് കര്‍ണാടകത്തിലുള്ളത്. കോടിക്കണക്കിന് രൂപയാണ് ഇതിനായി കര്‍ഷകര്‍ കര്‍ണാടകയില്‍ മുടക്കുന്നത്. ഒരു എക്കര്‍ കൃഷിക്ക് ആറ് ലക്ഷം രൂപയോ അതിന് മുകളിലോ മുതല്‍ മുടക്കിയാണ് കൃഷിയിറക്കുന്നത്. കൃഷിയില്‍ മനുഷ്യാധ്വാനത്തിന്റെ 90 ശതമാനം ജോലികളും ചെയ്യുന്നത് കര്‍ണാകയിലെ തൊഴിലാളികളാണ്. ഇത്രയധികം ആളുകള്‍ക്ക് തൊഴിലവസരം സൃഷ്ടിച്ച് ഉപജീവനമാര്‍ഗം നല്‍കുന്നത് പോലും കര്‍ണാടക സര്‍ക്കാര്‍ മുഖവിലക്കെടുക്കുന്നില്ല. വിളവെടുപ്പിനും വളപ്രയോഗത്തിനും മറ്റുമായി പോകുന്ന കര്‍ഷകരുടെ ജീവിതമാര്‍ഗം തന്നെ തടസപ്പെടുത്തുന്ന രീതിയിലാണ് കര്‍ണാടകയുടെ സമീപനം. പ്രശനങ്ങളില്‍ ഇടപെട്ട് പരിഹാരം കാണാണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി, മുഖ്യമന്ത്രി, കലക്ടര്‍, മൂന്ന് എം എല്‍ എ എന്നിവര്‍ക്ക് കത്തയച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ എസ് എം റസാഖ്, ട്രഷറര്‍ പി പി തോമസ്, വൈസ് ചെയര്‍മാന്‍ വി എല്‍ അജയകുമാര്‍, ചീഫ് കോര്‍ഡിനേറ്റര്‍ ബാബു ചേകാടി, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കെ ജെ ഷാജി, അഡ്വ. ജോസ് തണ്ണിക്കോടന്‍, ബിനീഷ് ഡൊമനിക്ക്, അനീഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Leave a Reply