നെല്ലിയമ്പം ഇരട്ടക്കൊലപാതകം; മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി
മാനന്തവാടി: നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ നെല്ലിയമ്പം കുറുമ കോളനിയിലെ അര്‍ജുന്‍ (24) മോഷണ ശ്രമത്തിനിടെയാണ് കേശവന്‍ മാസ്റ്ററെയും ഭാര്യ പത്മാവതിയെയും കൊലപ്പെടുത്തിയതെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. ആഢംബര ബൈക്ക് വാങ്ങുക എന്ന ഉദ്ദേശത്തോടുകൂടി മോഷണത്തിന് ഇറങ്ങിയതായിരുന്നു. കൈവശം ധാരാളം പണം ഉള്ളവർ എന്ന ധാരണയിൽ ആണ് മോഷണത്തിനായി പത്മാലയം തെരഞ്ഞെടുത്തതെന്നും , മോഷണശ്രമത്തിനിടെ ദമ്പതികൾ തടയാൻ ശ്രമിക്കുകയും മൽപിടുത്തത്തിനിടയിൽ അവരെ കൊലപ്പെടുത്തുകയും ചെയ്യുകയാണുണ്ടായത് എന്നും പ്രതി സമ്മതിച്ചു. ഇയാള്‍ ഏകദേശം ഒരു വര്‍ഷം മുമ്പ് സമീപത്തെ മറ്റൊരു വീട്ടില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതായും കുറ്റസമ്മതം നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. പ്രദേശവാസികളെ ചോദ്യം ചെയ്യുന്ന കൂട്ടത്തില്‍ ചോദ്യം ചെയ്ത അര്‍ജുന്‍ നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടായിരുന്നു. വീണ്ടും ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി സ്‌റ്റേഷനില്‍ വിളിച്ചു വരുത്തിയ ഇയാള്‍ സ്‌റ്റേഷനില്‍ നിന്നും ഇറങ്ങി ഓടുകയും കയ്യില്‍ കരുതിയ വിഷം കഴിക്കുകയും ചെയ്തിരുന്നു. അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ 3000 കുറ്റവാളികളെയും 5 ലക്ഷം മൊബൈല്‍ ഫോണുകളും 150 സി സി ടി വി ക്യാമറകളും കേസുമായി ബന്ധപ്പെട്ട് പരിശോധനക്ക് വിധേയമാക്കിയിരുന്നു
Leave a Reply