ബത്തേരി കോഴക്കേസ്: ശബ്ദ പരിശോധന കേന്ദ്ര ലാബിൽ നടത്തണം; കെ. സുരേന്ദ്രൻ കോടതിയെ സമീപിച്ചു
ബത്തേരി: കോഴക്കേസുമായി ബന്ധപ്പെട്ട ശബ്ദ പരിശോധന കേന്ദ്ര സർക്കാറിനു കീഴിലുള്ള ഫോറൻസിക് ലബോറട്ടറിയിൽ നടത്തണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഈ ആവശ്യം ഉന്നയിച്ച് അഭിഭാഷകൻ മുഖേന, സുരേന്ദ്രൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹരജി നൽകി.
അടുത്ത തിങ്കൾ ഹരജി കോടതി പരിഗണിക്കും. വിഷയത്തിൽ സർക്കാറിെൻറ നിലപാട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി ഉത്തരവിനെ തുടർന്ന് കഴിഞ്ഞ ഒക്ടോബർ 11ന് സുരേന്ദ്രനും കേസിലെ മുഖ്യസാക്ഷി പ്രസീത അഴീക്കോടും കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തി ശബ്ദ സാമ്പ്ൾ നൽകിയിരുന്നു. കേസ് അന്വേഷിക്കുന്ന വയനാട് ക്രൈം ബ്രാംഞ്ച് നൽകിയ ഹരജിയെ തുടർന്നായിരുന്നു ഉത്തരവ്. ശബ്ദ സാമ്പ്ൾ ശേഖരിച്ച് സംസ്ഥാന ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ പരിശോധന നടത്താൻ അനുമതി തേടിയാണ് ക്രൈം ബ്രാഞ്ച് സംഘം കോടതിയെ സമീപിച്ചത്.
എന്നാൽ, സംസ്ഥാനത്തെ ലാബുകളേക്കാൾ വിശ്വാസ്യത കേന്ദ്ര സർക്കാറിനു കീഴിലുള്ള ഫോറൻസിക് ലാബുകൾക്കാണെന്നും സംസ്ഥാനത്തെ ലാബുകളിൽ കൃത്രിമം നടത്താനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രൻ കോടതിയിൽ ഹരജി നൽകിയത്. നിയമസഭ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിയാകൻ സുരേന്ദ്രൻ ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെ.ആർ.പി) സംസ്ഥാന അധ്യക്ഷ സി.കെ. ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്നാണ് കേസ്. കേസിൽ സുരേന്ദ്രൻ ഒന്നാം പ്രതിയും ജാനു രണ്ടാം പ്രതിയുമാണ്.
കേസിൽ ജാനുവിനോടും ബി.ജെ.പി വയനാട് ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലിനോടും നവംബർ അഞ്ചിന് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തി ശബ്ദ സാമ്പ്ൾ നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
Leave a Reply