സ്വർണ്ണവ്യാപാര മേഖലയിലെ ഉദ്യോഗസ്ഥ പീഡനം അവസാനിപ്പിക്കണം.
മാനന്തവാടി: ഉപജീവനത്തിന് വേണ്ടി വ്യാപാരം ചെയ്യുന്ന ചെറുകിട സ്വർണ്ണം -വെള്ളി വ്യാപാരസ്ഥാപനങ്ങളിൽ കയറി പരിശോധന നടത്തി വ്യാപാര തടസ്സമുണ്ടാക്കുകയും നികുതി വെട്ടിപ്പുകാരാണെന്ന് ചിത്രീകരിക്കുകയും ചെയ്യുന്ന നടപടികളിൽനിന്ന് ഉദ്യോഗസ്ഥർ പിൻമാറണമെന്ന് ഓൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.
വൻകിട കുത്തകകൾ നടത്തുന്ന നിയമലംഘനങ്ങൾ കണ്ടില്ലെന്ന് നടിക്കുകയും, അന്നന്നത്തെ അന്നത്തിനു വേണ്ടി ജോലി ചെയ്യുന്ന ചെറുകിട വ്യാപാരികളെ മാത്രം ഉപദ്രവിക്കുകയും ചെയ്യുന്ന രീതിയാണ് ചില ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്.
നികുതി വെട്ടിപ്പിന്റെ അടിസ്ഥാനം വ്യാപകമായ കള്ളക്കടത്ത് വർദ്ധിക്കുന്നത് മൂലമാണ് എന്ന തിരിച്ചറിവിൽ കേരളത്തിൽ ആകെയുള്ള 4 വിമാനത്താവളങ്ങളിലൂടെ രേഖയില്ലാതെ വരുന്ന കള്ളക്കടത്ത് സ്വർണ്ണങ്ങൾ കൃത്യമായ പരിശോധന നടത്തി പിടിച്ചെടുത്താൽ നികുതിവെട്ടിപ്പ് തടയാൻ കഴിയുന്നതാണ്.ഇടയ്ക്കിടെ പിടിക്കപ്പെടുന്നത് ഒഴികെയുള്ള കള്ളക്കടത്ത് സ്വർണ്ണം എവിടേക്ക് പോകുന്നുവെന്നോ, അതിൻെറ ഉറവിടം ഏതാണെന്നോ കണ്ടു പിടിക്കാൻ ഉത്തരവാദപ്പെട്ടവർ തയ്യാറാകുന്നില്ല. നൂറുകണക്കിന് കള്ളക്കടത്തുകൾ നടത്തുമ്പോഴാണ് ഒന്നോ രണ്ടോ പേർ പിടിക്കപ്പെടുന്നത്. ഇത്തരം കള്ളക്കടത്തുകളുടെ ഉറവിടങ്ങൾ എവിടെനിന്നാണെന്ന് അന്വേഷിക്കുകയും, ഇവ എവിടേക്ക് പോകുന്നുവെന്ന് അന്വേഷിച്ച് കണ്ടുപിടിച്ചു നടപടിയെടുക്കേണ്ടതാണ് എന്ന് യോഗം ചൂണ്ടിക്കാട്ടി. മാന്യമായ രീതിയിൽ സ്വയം തൊഴിൽ എന്ന നിലയിൽ ജീവിക്കാൻ വേണ്ടി കച്ചവടം ചെയ്യുന്ന കൊച്ചു കച്ചവടക്കാരനെ പൊതുജന സമൂഹത്തിനു മുൻപിൽ അവഹേളിക്കുന്ന നടപടികൾ അവസാനിപ്പിക്കാത്ത പക്ഷം സമര പരിപാടികളിലേക്ക് പോകേണ്ടിവരുമെന്ന് യോഗം വിലയിരുത്തി.
മാനന്തവാടിയിൽ നടന്ന വയനാട് ജില്ലാ സമ്മേളനം സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് കരീം ഹാജി ഉദ്ഘാടനം ചെയ്തു.നവംബർ 26,27,28 തീയതികളിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ എറണാകുളത്ത് വച്ച് നടക്കുന്ന ജ്വല്ലറി ഷോയെക്കുറിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി സക്കീർ ഇക്ബാൽ,സംസ്ഥാന സെക്രട്ടറി കോടോത്ത് അശോകൻ നായർ എന്നിവർ വിശദീകരിച്ചു.ജില്ലാ ജനറൽ സെക്രട്ടറി മാത്യു മത്തായി ആതിര സ്വാഗതമാശംസിച്ച യോഗത്തിൽ ജില്ലാ വൈസ് പ്രസിഡണ്ട് കെ. പി. ദാമോദരൻ അധ്യക്ഷനായിരുന്നു.
ഷാനു മലബാർ,ബാബു അനുപമ,ലത്തീഫ്,ഷാജി മേമന പ്രസംഗിച്ചു.
Leave a Reply