രാജേന്ദ്ര സിംഗ് നവംബർ 25 ന് വയനാട്ടില്‍
മാനന്തവാടി-
ഇന്ത്യയുടെ ജല മനുഷ്യൻ എന്നറിയപ്പെടുന്നതും, മഗ്സാസെ അവാർഡ് ജേതാവുമായ ഡോക്ടർ രാജേന്ദ്ര സിംഗ് 2021 നവംബർ 25 ന് മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിൽ വച്ച് പൊതുജനങ്ങളുമായി സംവദിക്കും. രാജസ്ഥാനിലെ തരുണ്‍ ഭാരത് സംഘ് എന്ന സംഘടനയുടെ ചെയർമാനാണ് ഡോക്ടർ രാജേന്ദ്ര സിംഗ്. രാജസ്ഥാനിലെ ഗ്രാമീണ ജനതയിൽ ജലപരിപാലനത്തിന്റെ ശാസ്ത്രീയ മാർഗങ്ങൾ പഠിപ്പിച്ച് മരുഭൂമിയോട് ചേർന്നുകിടക്കുന്ന വരണ്ട പ്രദേശങ്ങളിലുള്ള പതിനൊന്നോളം നദികളുടെ പുനരുജ്ജീവനത്തിന് നേതൃത്വം നൽകിയ ആളാണ് ഡോക്ടർ രാജേന്ദ്ര സിംഗ്. ഖനനവും വനനശീകരണവും മൂലം വരൾച്ച ബാധിച്ച ഗ്രാമങ്ങളിൽ കുഴൽക്കിണറുകൾ ഉപേക്ഷിച്ച് പരമ്പരാഗത ജലസംഭരണ രീതികളെ പ്രോൽസാഹിപ്പിച്ചു കൊണ്ടാണ് രാജേന്ദ്രസിംഗിന് ഈയൊരു നേട്ടം കൈവരിക്കാനായത്.
നവംബർ 25 ന് രാവിലെ 11.30 മുതൽ 1.30 വരെ നടക്കുന്ന സംവാദത്തിന് ശേഷം അദ്ദേഹം കബനീനദീതടത്തിൽ നടന്നുകൊണ്ടിരിക്കുന്ന വിവിധ ജലപരിചരണ മാർഗ്ഗങ്ങളെ നേരിൽ കണ്ടു വിലയിരുത്തും. ഇക്കഴിഞ്ഞ വർഷങ്ങളിൽ പ്രളയം സാരമായി ബാധിച്ച തീരത്തുള്ള ഗ്രാമങ്ങൾ സന്ദർശിക്കുകയും കർഷകരുമായും ആദിവാസികളുമായും കൂടിക്കാഴ്ചകള്‍ നടത്തുകയും ചെയ്യും. 25ന് രാത്രി വയനാട്ടിലെ ജലസംരക്ഷണ ജല പരിപാലന പ്രവർത്തകരുമൊത്ത് അദ്ദേഹത്തിൻറെ അനുഭവങ്ങൾ പങ്കുവയ്ക്കും.
ഡോക്ടർ രാജേന്ദ്ര സിംഗിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിൽ കബനീനദിയുമായി ബന്ധപ്പെട്ട ഒരു ഫോട്ടോ പ്രദർശനം സംഘടിപ്പിക്കും. വയനാട്ടിലെ സാധാരണക്കാരായ ജനങ്ങളും ഫോട്ടോഗ്രാഫർമാരും എടുത്ത കബനീനദി യുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിക്കാൻ അവസരമൊരുക്കും. ഫോട്ടോകൾ പ്രദർശിപ്പിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് അവർ എടുത്ത ഫോട്ടോകൾ 12 X 18 സൈസിൽ പ്രിൻറ് ചെയ്ത് നവംബര്‍ ഇരുപത്തി നാലാം തീയതിക്ക് മുൻപായി പഴശ്ശി ഗ്രന്ഥാലയത്തിൽ ഏൽപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങള്‍ക്ക് (9020604581) എന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്
Leave a Reply