കർഷക സമരത്തിന് അഭിവാദ്യങ്ങൾ. പരിസ്ഥിതി പ്രവർത്തകർക്കെതിരെയെടുത്ത കള്ളക്കേസ്സ് പിൻവലിക്കണം
കൽപ്പറ്റ – മണ്ണിനും മണ്ണിന്റെ മക്കൾക്കും പ്രകൃതിക്കുമെതിരെ ഇന്ത്യൻ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന പ്രാകൃത യുദ്ധങ്ങളുടെ ആദ്യത്തെ പരാജയമെന്ന് കർഷക സമരത്തിന്റെ വിജയത്തെ ചരിത്രം വിലയിരുത്തും. ഭരണകൂടത്തിന്റെ പീഠനങ്ങൾക്കെതിരായ അതിജീവനത്തിന്റെയും സമാനതകൾ ഇല്ലാത്ത ത്യാഗത്തിന്റെയും ഐതിഹാസികവിജയമാണിത്. സമരത്തിൽ രക്തസാക്ഷികളായവരെയും പീഠനത്തിനിരയവരെയും പങ്കെടുത്തവരെയും ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു.
സമരത്തിന് പിൻതുണ പ്രഖ്യാപിച്ചു കൊണ്ട് കഴിഞ്ഞ ഡിസംബർ മാസത്തിൽ സിവിൽ സ്റ്റേഷനു മുൻപിൽ നിൽപ്പു സത്യഗ്രഹസമരം നടത്തിയ പരിസ്ഥിതി – കർഷക പ്രവർത്തകർക്കെതിരെ കൽപ്പറ്റ പൊലീസ് റജിസ്ത്രർ ചെയ്ത കളളക്കേസ്സ് പിൻവലിക്കാൻ സംസ്ഥാന സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സമിതിയോഗം ആവശ്യപ്പെട്ടു. പ്രകൃതിസംരക്ഷണ സമിതി പ്രസിഡണ്ട് ബാദുഷ, സെക്രട്ടറി തോമസ്സ് അമ്പലവയൽ , ഖജാൻജി ബാബു മൈലമ്പാടി, അംഗങ്ങളായ സി.എ. ഗോപാലകൃഷ്ണൻ , ശ്രീരാമൻ നൂൽപ്പുഴ, കർഷക നേതാക്കളായ രാജേഷ് കൃഷ്ണൻ , സുനിൽ ത്രിശ്ശിലേരി, സി.പി.ഐ.(എം.എൽ ) നേതാവ് സാം. പി.മാത്യൂ എന്നിവർക്കെതിരെയാണ് നിരവധി വകുപ്പുകൾ ചേർത്ത് കേസ്സ് ചാർജ് ചെയ്തത്. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടും, ജനാധിപത്യപരമായും സമാധാനപരമായും നടത്തിയ നിൽപ്പു സത്യഗ്രഹ സമരത്തിൽ50 ലധികം പേർ പങ്കെടുത്തിരുന്നു. ഇതിൽ എട്ടു പേർക്കെതിരെയാണ് കേസ്സെടുത്തത്. കർഷക സമരത്തെ പിൻതുണക്കുന്ന ഇടതുപക്ഷ സർക്കാറിന്റെ ഇരട്ടത്തപ്പാണിത് കാണിക്കുന്നതെന്ന് യോഗം ആരോപിച്ചു.എൻ. ബാദുഷ പ്രസിഡണ്ട് ,തോമസ്സ് അമ്പലവയൽ സെക്രട്ടറി എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Leave a Reply