തരുവണ – പാലിയാണ – കക്കടവ്റോഡ് നവീകരണത്തിന് കേന്ദ്ര ഫണ്ട് അനുവദിക്കണം
മാനന്തവാടി – വൈത്തിരി, താലൂക്കുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും ,കക്കടവ് പാലം വഴി ജില്ലാ ആസ്ഥാനത്തേക്ക് ഏറ്റവും കുറഞ്ഞ ദൂരത്തിൽ സഞ്ചരിക്കാവുന്ന തുമായ തരുവണ പാലിയാണ – കക്കടവ് റോഡ് നവീകരണത്തിന് കേന്ദ്രഫണ്ട് അനുവദിക്കണമെന്ന് പാലിയാണ പൗരസമിതി യോഗം ആവശ്യപ്പെട്ടു.
വെള്ളമുണ്ട പഞ്ചായത്തിലെ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള റോഡാണ് തരുവണ പാലിയാണ – കക്കടവ് റോഡ്.
ത്രിതല പഞ്ചായത്തുകളുടെ വിഹിതവും ,മന്ത്രിതലത്തിൽ അനുവദിക്കപ്പെട്ട ഫണ്ടുകളും, ഉപയോഗിച്ചിട്ടും റോഡിൻ്റെ ശോചനീയാവസ്ഥയ്ക്ക് അറുതി ആയിട്ടില്ല.
വിവിധ കാലങ്ങളിൽ അനുവദിക്കപ്പെട്ട ലക്ഷങ്ങൾ ഉപയോഗപ്പെടുത്തി റോഡ് നവീകരണം നടത്താറുണ്ടെങ്കിലും “കുരങ്ങിൻ്റെ അപ്പം പങ്കിടൽ ” കഥപോലെ കരാറുകാരനും ഉദ്യോഗസ്ഥരും കീശ വീർപ്പിക്കുന്ന തൊഴിച്ചാൽ റോഡിൻ്റെ ആയുസ്സ് മാസങ്ങളിൽ ഒതുങ്ങുന്നു.
തരുവണയിൽ നിന്നും കക്കടവ് പാലം വരെ എത്തുന്ന മൂന്നര കിലോമീറ്റർ ദൂരം റോഡിൽ അഞ്ചും ആറും റീച്ചുകളായാണ് പലപ്പോഴും ടാറിങ് പ്രവർത്തികൾ നടത്താറ് ,ഒരു തലയ്ക്കൽ നിന്നും മറ്റേ തലയ്ക്കൽ ടാറിങ് എത്തുമ്പോഴേക്കും തുടങ്ങിയ ഭാഗം പൂർണമായും തകർന്നു കഴിയും. കുറ്റമറ്റരീതിയിൽ നാളിതുവരെയായി റോഡ് പണി പൂർത്തീകരിക്കാൻ ആയിട്ടില്ല.
പാലം വഴിയുള്ള വാഹന ഓട്ടവും വർധിച്ചതോടെ റോഡ് പൂർണ്ണ തകർച്ചയിലേക്ക് നീങ്ങുകയാണ്.
നീർച്ചാലുകൾ ഇല്ലാത്തത് റോഡിൻ്റെ തകർച്ചക്ക് പ്രധാന കാരണമാണ്.
നീരൊഴുക്കിന് തടസ്സമായി പോക്കറ്റ് റോഡുകൾ നിർമ്മിക്കുന്നതും ,മതിൽ കെട്ടുന്നതും, വിറക് ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികൾ സൂക്ഷിക്കുന്നതും ,റോഡിൽ ആയതിനാൽ റോഡിൻ്റെ തകർച്ച അതിവേഗത്തിൽ ആക്കുന്നു.
ഗ്രാമ പഞ്ചായത്ത് രേഖകളിൽ 8 മീറ്റർ വീതിയുള്ള റോഡ് ആണെങ്കിലും റോഡിലേക്കുള്ള അതിക്രമിച്ചുകയറലും തുടർക്കഥയാണ്.
കെഎസ്ആർടിസി ബസ് ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുന്ന റോഡിൽ ത്രിതല പഞ്ചായത്തുകൾ അനുവദിക്കുന്ന തുക കൊണ്ട് നവീകരണം സാധിക്കാത്ത അവസ്ഥയാണുള്ളത് .
ജനവാസം കുറഞ്ഞ പല ഗ്രാമീണ റോഡുകളും കേന്ദ്രഫണ്ട് ഉപയോഗപ്പെടുത്തി ആധുനിക രീതിയിൽ നിർമിക്കപ്പെടുമ്പോൾ വിപുലമായ സഞ്ചാര സൗകര്യങ്ങൾ കൊണ്ടും ജനബാഹുല്യം കൊണ്ടും വികസന പ്രതീക്ഷയുണർത്തുന്ന റോഡിൻ്റെ നവീകരണത്തിൽ എത്രയും വേഗം കേന്ദ്രഫണ്ട് ഉപയോഗപ്പെടുത്തുവാൻ ഉത്തരവാദപ്പെട്ടവർ അടിയന്തര ശ്രദ്ധ പതിപ്പിക്കണം എന്ന് പൗരസമിതി ആവശ്യപ്പെട്ടു.
Leave a Reply