കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് വനംമന്ത്രിയുടെ ഉറപ്പ്
തിരുവനന്തപുരം: കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി പട്ടിക തയ്യാറാക്കിയപ്പോൾ ഉൾപ്പെടാതെ പോയ റാന്നി നിയോജക മണ്ഡലത്തിലെ വില്ലേജുകളെ പട്ടികയിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് സംസ്ഥാന വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.
നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലിന്റെ ഭാഗമായി അഡ്വ പ്രമോദ് നാരായൺ എം എൽ എ നൽകിയ നോട്ടീസിനുള്ള മറുപടി ആയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിൽ നിന്നുള്ള എംപിമാരോടും കേന്ദ്ര സർക്കാരിനോടും ഈ വിഷയം ശ്രദ്ധയിൽ കൊണ്ടുവരണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.. കേന്ദ്ര സർക്കാർ നിർദ്ദേശിച്ചത് അനുസരിച്ചാണ് ആദ്യം നൽകിയ എണ്ണത്തിൽ കുറവ് വരുത്തിയത്. കാട്ടുപന്നിയുടെ ആക്രമണം ഉള്ള പല വില്ലേജുകളും ഇനിയും ചേർക്കാനുണ്ട്. കൂടുതൽ വില്ലേജുകളെ പരിധിയിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെടും. ഈ വർഷത്തെ ബജറ്റിൽ മനുഷ്യ – വന്യജീവി സംഘർഷത്തിന് പരിഹാരം കാണുന്നതിനായി 22 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിൽ 1000 കി.മീ സോളാർ ഫെൻസിങ്, 200 കി.മീ ദൂരത്തിൽ വലിയ ആന കിടങ്ങുകളുടെ നിർമ്മാണവും പൂർത്തീകരിച്ചിട്ടുണ്ട്. എട്ടു കോടി രൂപ നഷ്ടപരിഹാരമായി നൽകിയതായും മന്ത്രി പറഞ്ഞു.
Leave a Reply