April 24, 2026

തൂമഞ്ഞിൽ അലിഞ്ഞൊഴുകി ഷഹബാസ്

0
GridArt_20220507_2056142462.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ഉറക്കാന്‍ ഉമ്മ പാടി തന്ന പാട്ടുകളില്‍ സംഗീതം കണ്ടെത്തിയ ബാല്യകാലത്തിൻ്റെ നൊമ്പരങ്ങളുമായി ഷഹബാസ് പാടി.. തൂമഞ്ഞിൽ നനഞ്ഞുതിർന്ന സന്ധ്യയിൽ പൂമഴയായി പെയ്തിറങ്ങിയ വരികളിൽ. കൽപ്പറ്റയിലെ എൻ്റെ കേരളം പ്രദർശന വേദിയിലെ നിറഞ്ഞ സദസ്സും ഷഹബാസിൻ്റെ മാന്ത്രിക ഗസലുകളിൽ ഇമ്പമുളള പാട്ടുകളിൽ കോരിത്തരിച്ചു നിന്നു.
പാട്ടുകളിൽ ഗസലാണ് രാജ്ഞി. ദിൽ കി….രാത്ത് സേ… പ്രണയാതുരമായ ഗസൽ ഈരടികളുമായാണ് ഷഹബാസ് രണ്ടാമതും പാടിയത്. താനെ തിരിഞ്ഞും മറിഞ്ഞും തൻ താമരമെത്തയിൽ …. മധുമാസ ചന്ദ്രിക എന്ന പ്രസിദ്ധമായ വരികൾ പാടി മലയാളത്തിലേക്ക് ഗസൽ സായാഹ്നത്തെ ഷഹബാസ് തിരിച്ചെത്തിച്ചു.
 പ്രണയത്തിന്റെയും വിരഹത്തിന്റെയും ഹൃദയത്തിന്റെ ആഴങ്ങളില്‍ മലയാളികള്‍ കോര്‍ത്തിട്ട മെലഡികളും ഗസലുകളും ഷഹബാസ് അമൻ കോർത്തിട്ടു. കൂട്ടത്തിൽ ബാബുക്കയുടെ ഒരിക്കലും മരിക്കാത്ത പാട്ടുകളും. ഓരോ ഗാനങ്ങളെയും ഹൃദയത്തിലേക്ക് ചേർത്തു വെച്ചാണ് സദസ്സും നിറഞ്ഞ കൈയ്യടി നൽകിയത്.
എസ്.കെ. എം.ജെ സ്കൂളിലെ മെഗാ എക്സിബിഷനിലെ വലിയ പവലിയനെയും ഭേദിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഗസൽ സായാഹ്നത്തിൽ ഷഹബാസിനെ കേൾക്കാൻ ആസ്വാദകർ ഒഴുകിയെത്തിയിരുന്നു. ജീവനുള്ള വരികളുടെ നിലയ്ക്കാത്ത താളത്തിൽ നറുനിലാവ് വിരിഞ്ഞ രാവ് പടരുന്നത് വരെയും പാട്ടുകളുടെ താളത്തിലായിരുന്നു സദസ്സ് മുഴുവനും. ഓടക്കുഴൽ മാന്ത്രികൻ രാജേഷ് ചേർത്തലയടക്കം പ്രമുഖരാണ് ഷഹബാസിന് പിന്നണി സംഗീതം നൽകിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *