കടുവ ആക്രമണത്തിൽ സഹികെട്ട് രണ്ടിടത്ത് നാട്ടുകാർ റോഡ് ഉപരോധിച്ചു
കൽപ്പറ്റ: കടുവ ആക്രമണത്തിൽ സഹി കെട്ട് നാട്ടുക്കാർ രണ്ടിടത്ത് റോഡ് ഉപരോധിച്ചു.വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. പൂതാടി പഞ്ചായത്തിലെ സി.സി.യിലും മീനങ്ങാടി പഞ്ചായത്തിൽ രണ്ടിടങ്ങളിലായും ഏഴ് ആടുകളെ കടുവ കൊന്നു. ഒരുമാസത്തിനിടെ കടുവയുടെ ആക്രമണത്തിൽ 18 ആടുകൾ കൊല്ലപ്പെട്ടതോടെ കടുത്തപ്രതിഷേധത്തിലാണ് നാട്ടുകാർ.പനമരം – ബത്തേരി റോഡിൽ സി സിയിലാണ് നാട്ടുകാർ റോഡ് ഉപരോധിച്ചത്.
കൊളഗപ്പാറ ചൂരിമലക്കുന്ന് തുരുത്തുമ്മേല്‍ മേഴ്‌സിയുടെ നാലും ആവയല്‍ പുത്തന്‍പുര സുരേന്ദ്രന്റെ മൂന്നും ആടുകളെയാണ് ഇന്ന് പുലർച്ചെ കടുവ കൊന്നത്. കഴിഞ്ഞദിവസവും പഞ്ചായത്തിലെ യൂക്കാലി കവലയിൽ കടുവയുടെ ആക്രമണത്തിൽ മൂന്ന് ആടുകൾ കൊല്ലപ്പെട്ടിരുന്നു.
ബത്തേരി ചീരാലിൽ മാസങ്ങളോളം ജനവാസകേന്ദ്രത്തിൽ ഭീതി പരത്തിയ കടുവയെ വനം വകുപ്പ് പിടികൂടിയിരുന്നു. തൊട്ടടുത്ത മീനങ്ങാടി പഞ്ചായത്തിലും കടുവാഭീതിയേറിയതോടെ വനംവകുപ്പിനെതിരെ പ്രതിഷേധം ശക്തമാക്കിയ ജനങ്ങൾ, സുൽത്താൻ ബത്തേരി – പനമരം റൂട്ടിൽ കൊല്ലപ്പെട്ട ആടുകളെയുമായി റോഡ് ഉപരോധിച്ചു. എന്നാൽ വിവിധയിടങ്ങളിൽ കൂടുകളും ക്യാമറകളും സ്ഥാപിച്ചിട്ടുണ്ടെന്നും മയക്കു വെടി വിദഗ്ധർ ഉൾപ്പെടെയുള്ളവർ പട്രോളിംഗ് നടത്തുന്നുണ്ടെന്നും കടുവയെ വൈകാതെ പിടികൂടാനാകുമെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു.
ബത്തേരി കൊളഗപ്പാറയിൽ ആടിനെയുമായി നാട്ടുകാർ ദേശീയ പാതയിലെത്തി പ്രതിഷേധിക്കുകയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ സ്ഥലത്തെത്തി.
,
Leave a Reply