സ്വപ്നസാഫല്യമായി സുഹൃദ്സംഘം ഖത്തറിൽ
സുൽത്താൻ ബത്തേരി: ഖത്തറിലെ സ്റ്റേഡിയങ്ങളിലിരുന്ന് ലോകകപ്പ് ഫുട്ബാൾ മാമാങ്കം കൺകുളിർക്കെ കണ്ടതിന്റെ ആഹ്ലാദത്തിലാണ് ചുള്ളിയോട്ടെ ആ സൗഹൃദക്കൂട്ടം. ഇഷ്ട ടീമുകളായ ബ്രസീലിന്‍റെയും ഫ്രാൻസിന്‍റെയുമൊക്കെ മത്സരങ്ങൾ നേരിട്ട് കണാൻ കഴിഞ്ഞപ്പോൾ സഫലമായത് വർഷങ്ങളുടെ പരിശ്രമവും. ചുള്ളിയോട് എന്ന കൊച്ചുഗ്രാമത്തിൽനിന്നുള്ള ഒമ്പതുപേരടങ്ങിയ സംഘം ഖത്തറിലേക്ക് പറന്നതിന് പിന്നിൽ ലക്ഷ്യത്തിലേക്കുള്ള കരുതിവെപ്പിന്റെ കഥ കൂടിയുണ്ട്. നാലു വർഷമായി നിശ്ചിത തുക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചാണ് ഇവർ കളി കാണാനുള്ള പണം സ്വരൂപിച്ചത്. കെ.ബി. മദൻലാൽ, അബ്ദുൽ മജീദ്, പി.ജി. ജോയ്, വിനോദ് കാട്ടിത്തൊടി, നൗഫൽ തൊവരിമല, സുരേഷ് മാസ്റ്റർ, അഷ്റഫ് അഞ്ചാം മൈൽ, ഹംസ പറമ്പൻ, ഷഹനവാസ് കോട്ടയിൽവളപ്പിൽ എന്നിവരാണ് ഖത്തറിലേക്ക് പറന്നത്. 2018ലെ ലോകകപ്പിന് ശേഷം ഇവരെടുത്ത തീരുമാനാമാണ് യാഥാർഥ്യമായത്.
നാട്ടുകാരടക്കം മലയാളികൾ ഏറെയുള്ള ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബാൾ നേരിട്ടുകാണണമെന്ന കടുത്ത ആഗ്രഹത്തിനുപുറത്താണ് ഇവർ വരുമാനത്തിൽനിന്ന് നിശ്ചിത തുക സ്വരൂപിക്കാൻ ആരംഭിച്ചത്. ഇതിനായി ബാങ്ക് അക്കൗണ്ടിലേക്ക് ചെറിയ ചെറിയ തുകകൾ നിശ്ചിത ഇടവേളകളിൽ നിക്ഷേപിക്കുകയായിരുന്നു. അവസാനം, ആഗ്രഹ സഫലീകരണായി ലോകകപ്പിന്‍റെ മൂന്നു മത്സരങ്ങൾക്കുള്ള ടിക്കറ്റ് ലഭിച്ചു. പ്രവാസി മലയാളികളുടെ സഹായംകൂടി ലഭിച്ചതോടെ യാത്രാചെലവും ടിക്കറ്റും താമസവും ഉൾപ്പെടെ ലക്ഷം രൂപയാണ് ഒരാൾക്ക് ചിലവായത്. ഇക്കഴിഞ്ഞ 26ന് വിമാനം കയറിയ ഇവർ ബ്രസീൽ-കാമറൂൺ, സൗദി അറേബ്യ- മെക്സിക്കോ, ഫ്രാൻസ് – ഡെൻമാർക്ക് എന്നീ മത്സരങ്ങളാണ് നേരിട്ട് കണ്ടത്.
Leave a Reply