പാല്‍ വില വര്‍ദ്ധന പ്രാബല്യത്തില്‍ വന്നു
കൽപ്പറ്റ : മിൽമ പാലിൻ്റെ പുതുക്കിയ വില പ്രാബല്യത്തിൽ.ലിറ്ററിന് ആറ് രൂപ നിരക്കിലാണ് മില്‍മ പാലിന്റെ വില വര്‍ദ്ധനവ്. 2019ന് ശേഷം ആദ്യമായാണ് മില്‍മ പാലിന്റെ വില്‍പ്പനസംഭരണ വില വര്‍ദ്ധിപ്പിക്കുന്നത്.
ഇതിനനുസരിച്ച് ഡബിള്‍ ടോണ്‍ഡ് മില്‍ക്ക് 500 മില്ലിക്ക് 24 രൂപയും ഹോമോജനൈസ് ചെയ്യാത്ത ടോണ്‍ഡ് മില്‍ക്ക് 500 മില്ലിക്ക് 25 രൂപയും ഹോമോജനൈസ് ചെയ്ത ടോണ്‍ഡ് മില്‍ക്ക് 500 മില്ലിക്ക് 26 രൂപയും ഹോമോജനൈസ് ചെയ്ത ടോണ്‍ഡ് മില്‍ക്ക് 525 മില്ലിക്ക് 28 രൂപയും സ്റ്റാന്‍ഡേഡൈസ്ഡ് മില്‍ക്ക് 500 മില്ലിക്ക് 29 രൂപയും പ്രൈഡ് മില്‍ക്ക് 520 മില്ലിക്ക് 28 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്.
പാല്‍ വില ലിറ്ററിന് ആറ് രൂപ വര്‍ദ്ധിപ്പിക്കുമ്പോള്‍ വര്‍ദ്ധനവിന്റെ 83.75 ശതമാനം (5.025 രൂപ) കര്‍ഷകര്‍ക്കും ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡിന് 0.75 ശതമാനവും (0.045 രൂപ) ഡീലര്‍മാക്കും സംഘങ്ങള്‍ക്കും 5.75 ശതമാനം വീതവും (0.345 രൂപ) മില്‍മക്ക് 3.5 ശതമാനവും (0.21 രൂപ) പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജനത്തിന് 0.5 ശതമാനവും ( 0.03 രൂപ) ലഭ്യമാകുന്ന രീതിയിലാണ് വിഭജിച്ചിരിക്കുന്നത്. 3.0/8.5 ഗുണനിലവാരമുളള പാല്‍ സംഘത്തില്‍ കര്‍ഷകര്‍ നല്‍കുമ്പോള്‍ 5.025 രൂപ കര്‍ഷകന് അധികമായി ലഭിക്കും. ഗുണനിലവാരത്തിനനുസരിച്ച് അധികവില ലഭിക്കുന്നതും മൊത്ത ഖരപദാര്‍ത്ഥങ്ങളുടെ അളവിനനുസരിച്ചുള്ളതുമായ ചാര്‍ട്ടാണ് മില്‍മ തയ്യാറാക്കിയിരിക്കുന്നത്.
3.0/8.5 ഗുണനിലവാരമുളള പാലിനാണ് ലിറ്ററിന് 5.03 രൂപ കര്‍ഷകന് വില വര്‍ദ്ധനവ് ലഭിക്കുന്നത്. സംസ്ഥാന ശരാശരിയായ 4.1/8.3 ഗുണനിലവാരമുളള പാലിന് മേഖലാ യൂണിയനുകള്‍ ലിറ്ററിന് 6.07 രൂപ വില വര്‍ദ്ധനവ് സംഘങ്ങള്‍ക്ക് നല്‍കുമ്പോള്‍ സംഘങ്ങളില്‍ നിന്നും കര്‍ഷകര്‍ക്ക് ലഭിക്കുന്ന വര്‍ദ്ധനവ് 5.68 രൂപയാണ്. കര്‍ഷകര്‍ക്ക് പരമാവധി സഹായം നല്‍കുക എന്ന രീതിയില്‍ ഗുണനിലവാരത്തിനനുസരിച്ച് ക്രമാനുഗതമായ ചാര്‍ട്ട് ശാസ്ത്രീയമായാണ് തയ്യാറാക്കിയിരിക്കുന്നത്. ഗുണനിലവാരം കൂടുതല്‍ ഉളള പാല്‍ നല്‍കുന്ന സംഘങ്ങള്‍ക്കും ഈ രീതിയില്‍ ക്രമാനുഗതമായ വര്‍ദ്ധനവ് ലഭിക്കും. കര്‍ഷകരെ പരമാവധി സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മിൽമ ഫെഡറേഷൻ ചെയര്‍മാന്‍ കെ.എസ് മണി പറഞ്ഞു.
Leave a Reply