ബഫര്‍ സോണ്‍ ഉപഗ്രഹ സര്‍വ്വേയിലെ അപാകത പരിഹരിക്കുകയും ആക്ഷേപങ്ങള്‍ സ്വീകരിക്കാനുള്ള തിയ്യതി നീട്ടണം: ടി. സിദ്ധിഖ് എം എല്‍ എ
കല്‍പ്പറ്റ: പരിസ്ഥിതിലോല മേഖല സംബന്ധിച്ച് വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന റിമോട്ട് സെന്‍സിംഗ് സെന്റര്‍ (കെ എസ് ആര്‍ ഇ സി) നടത്തിയ ഉപഗ്രഹ സര്‍വ്വേയും അതിന്റെ ഭാഗമായി തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ട് സംബന്ധിച്ച് ഗുരുതരമായ ആശങ്കയും ആശയക്കുഴപ്പവും ഉടലെടുത്തിരിക്കുകയാണെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് മുഖ്യമന്ത്രിക്കും, വനം വകുപ്പ് മന്ത്രിക്കും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ 22 സംരക്ഷിത വനപ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ ദൂരപരിധിയില്‍ പരിസ്ഥിതിലോല മേഖല (ബഫര്‍സോണ്‍) അതിനിടയിലുള്ള ഒരു കിലോമീറ്റര്‍ പരിധിക്ക് അകത്തുള്ള സ്ഥാപനങ്ങള്‍, വീടുകള്‍, മറ്റു നിര്‍മ്മാണങ്ങള്‍ എന്നിവയെ കുറിച്ചാണ് ഉപഗ്രഹ സര്‍വേ നടത്തിയത്. ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നിരവധി വീടുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, ഷോപ്പുകള്‍, മതധര്‍മ്മ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങി നൂറുകണക്കിന് സ്ഥാപനങ്ങളെയാണ് വിട്ടുപോയിട്ടുള്ളത്. വനത്തിനകത്തുള്ളതായ ചെക്ക് ഡാമുകള്‍, പുഴകള്‍, ചെറിയ തോടുകള്‍, ചെറുതും വലുതുമായ അണക്കെട്ടുകള്‍ ഉള്‍പ്പടെ വനത്തിനകത്ത് താമസിക്കുന്നതായ നൂറുകണക്കിന് ആദിവാസി കുടുംബങ്ങള്‍, കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള ആളുകളുടെ സ്ഥിതിവിവരക്കണക്കുകള്‍ ഇതുവരെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പൂര്‍ത്തീകരിച്ചു നല്‍കിയിട്ടില്ല. വനത്തിന് പുറത്തുള്ളതായ ഘടകം പോലെ തന്നെ പ്രധാനമാണ് വനത്തിനകത്തുള്ളതായ ആദിവാസികളും അതുപോലെ കര്‍ഷക സമൂഹവും. നിലവില്‍ ഉപഗ്രഹ സര്‍വെയുമായി ബന്ധപ്പെട്ടുകൊണ്ട് ഗുരുതരമായിട്ടുള്ള പാളിച്ച നിലനില്‍ക്കുന്നു എന്നാണ് ഇതില്‍ നിന്ന് പ്രാഥമികമായി ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നത്. വനത്തോട് ചേര്‍ന്ന് ഇന്റര്‍നെറ്റ് സൗകര്യം പോലുമില്ലാത്തതായിട്ടുള്ള ഇടങ്ങളില്‍ സാധാരണക്കാരായ ആളുകളെ സംബന്ധിച്ച് പരിശോധിക്കാന്‍ പോലുമുള്ള സംവിധാനമില്ല എന്നുള്ള ഗൗരവം സര്‍ക്കാര്‍ അടിയന്തരമായി മനസ്സിലാക്കുകയും, വനത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സ്ഥലങ്ങളായ വയനാട്, സൈലന്റ് വാലി ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ വനത്തോട് ചേര്‍ന്നും മറ്റും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട.്
ഇതുമായി ബന്ധപ്പെട്ട് കൊണ്ട് റിപ്പോര്‍ട്ടിലെ പ്രധാനപ്പെട്ടതായ അപാകതകള്‍ പരിഹരിക്കുന്നതിനു വേണ്ടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തരമായിട്ടുള്ള നടപടി ഉണ്ടാകേണ്ടതും സര്‍ക്കാര്‍ നിലവില്‍ തീരുമാനിച്ചതായ തീയതി ഡിസംബര്‍ 23 നകം ജനങ്ങള്‍ പരാതി നല്‍കണം എന്നാണ്. എന്നാല്‍ പ്രസ്തുത തീരുമാനം പുനപരിശോധിക്കുകയും അത് ഡിസംബര്‍ 23 എന്നുള്ളത് ജനുവരി 31 വരെ നീട്ടുന്നതിന് ആവശ്യമായിട്ടുള്ള നടപടി സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കണം. ജനുവരി 14-ാം തീയതി ഇത് സംബന്ധിച്ചതായിരിക്കുന്ന റിപ്പോര്‍ട്ട് സുപ്രീകോടതിക്ക് സമര്‍പ്പിക്കണമെന്നാണ് പറയപ്പെടുന്നത്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാതെ ധൃതിപിടിച്ച് റിപ്പോര്‍ട്ട് ഉണ്ടാക്കുന്നതോടു കൂടി ഇതില്‍ പല കാര്യങ്ങളും കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയം സംഭവിക്കും. ആയതിനാല്‍ സമഗ്ര റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാന്‍ സുപ്രീംകോടതിയില്‍ നിന്ന് സമയം വാങ്ങുന്നതിന് വേണ്ടിയിട്ടുള്ള നടപടി സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കണം. ജനങ്ങളുടെ പരാതി ലഭിച്ചതിന് ശേഷം അത് പരിശോധിക്കുന്നതിന് വേണ്ടി നിയോഗിച്ച ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ധസമിതി പരിശോധിച്ചതിന് ശേഷം താഴെ തട്ടില്‍ ലഭിച്ച പരാതികളുടെ നിജസ്ഥിതി പരിശോധിച്ച് സര്‍ക്കാരിന് ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ചുമതല പഞ്ചായത്തുകളേയും. കുടുംബശ്രീയേയും ഏല്‍പ്പിക്കാനും, ഇവര്‍ക്ക് പരിശോധനാ സമയത്ത് ലഭിക്കുന്ന പുതിയ കാര്യങ്ങള്‍ കൂടെ കമ്മറ്റി അംഗീകരിക്കാന്‍ ആവശ്യമായിട്ടുള്ള നടപടിയും സ്വീകരിക്കണം. അഞ്ചഗ സമിതിയുടെ പരിശോധന കഴിഞ്ഞ് സമയപരിധിക്ക് ശേഷം വരുന്ന പരാതികള്‍ പഞ്ചായത്ത് തലത്തിലുള്ള കുടുംബശ്രീ പരിശോധിക്കുമ്പോള്‍ പുതിയ വീടുകളും, പുതിയ കെട്ടിടങ്ങളും, പുതിയതായ സാഹചര്യങ്ങളും പരാതി ലഭിച്ചതിന്റെ കൂടെത്തന്നെ അതിനപ്പുറം കണ്ടെത്തിയാല്‍ അതും കൂടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യമായിട്ടുള്ള നടപടി ഉണ്ടാവണം. നിലവിലെ റിപ്പോര്‍ട്ടില്‍ സര്‍വ്വെ നമ്പറുകള്‍ അനുബന്ധ സംവിധാനങ്ങള്‍ ഉള്‍പ്പെടെ പലതിലും ഗുരുതരമായ അവ്യക്തത വന്നിരിക്കുന്നു. സ്ഥലത്തിന്റെ പേരുകളില്ല, പെട്ടന്ന് മനസ്സിലാക്കാവുന്നതായ പേരുകളും, അതിരുകളുമില്ല അത്തരമൊരു സാഹചര്യത്തില്‍ ഇതു മുഴുവന്‍ പരിശോധിച്ചു സ്വന്തം വീടുണ്ടോ, സ്വന്തം സ്ഥാപനം ഉണ്ടോ എന്നുള്ളത് പരിശോധിച്ചു റിപ്പോര്‍ട്ട് ചെയ്യാന്‍ സാധാരണക്കാര്‍ക്ക് പര്യാപ്തമായിട്ടുള്ള സമയം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ജനങ്ങള്‍ക്ക് പര്യാപ്തമായിട്ടുള്ള സമയം നല്‍കാന്‍ ജനുവരി 31 വരെ പരാതി നല്‍കാനുള്ള സമയം ദീര്‍ഘിപ്പിക്കുകയും സുപ്രീംകോടതിയിലേക്ക് നല്‍കാന്‍ ആവശ്യമായിട്ടുള്ള തിയ്യതി ദീര്‍ഘിപ്പിച്ച് വാങ്ങാന്‍ ആവശ്യമായ നടപടികളും സ്വീകരിക്കണം.
ബഫര്‍ സോണ്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും, ആദിവാസികള്‍, കര്‍ഷകര്‍, തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെ നിരവധിയായിട്ടുള്ള സാധാരണക്കാരുമുള്ള ജില്ലയാണ് വയനാട്. ജില്ലയിലെ എല്ലായിടത്തും ഇത് പരിശോധിക്കാനുള്ള ഇന്റര്‍നെറ്റ് സൗകര്യം വേണ്ടത്രയില്ല. അതിനാല്‍ തന്നെ സര്‍ക്കാര്‍ നിലവില്‍ പറഞ്ഞിട്ടുള്ള ഡിസംബര്‍ 23 വരെ പരാതി സ്വീകരിക്കും എന്നുള്ളത് 2023 ജനുവരി 31 വരെ ദീര്‍ഘിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.
ജനങ്ങള്‍ നല്‍കിയ പരാതികളും അതുപോലെ ആ പരാതികളില്‍ ഉള്‍പ്പെടാത്തതായിരിക്കുന്ന പരിശോധനാ സമയത്ത് ലഭിക്കുന്ന പുതിയ പരാതികളും അത് നല്‍കാന്‍ പഞ്ചായത്തുകളെയും കുടുംബശ്രീയെയും ചുമതലപ്പെടുത്തണം. നേരത്തെ തന്നെ ഗവണ്‍മെന്റിനോട് ഇതിന്റെ പരിശോധന നടത്തുന്നതിനു വേണ്ടിയുള്ള നടപടി സ്വീകരിക്കണമെന്ന് പറഞ്ഞപ്പോള്‍ അതിനാവശ്യമായിട്ടുള്ള നടപടി സ്വീകരിച്ചിട്ടുണ്ട് ഉപഗ്രഹസര്‍വ്വെ മാത്രമല്ല ഫിസിക്കല്‍ വെരിഫിക്കേഷന്‍ നടത്താനുള്ള നടപടികളും സ്വീകരിച്ചു കൊണ്ടിരിക്കുകയാണെന്ന് നിയമസഭയില്‍ മറുപടി തന്നിരുന്നു. ആ മറുപടി പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാറിന് സാധിച്ചില്ല എന്നതാണ് ഇത് സംബന്ധിച്ചുണ്ടായിരിക്കുന്ന വ്യാപകമായ പരാതിയുടെ അടിസ്ഥാനം. സുപ്രീംകോടതിയില്‍ കെഎസ്ആര്‍ഇസിയുടെ ഇപ്പോള്‍ വന്നിരിക്കുന്നത് റിപ്പോര്‍ട്ട് കൊടുത്താല്‍ കേരളത്തിന് ഗുരുതരമായിട്ടുള്ള തിരിച്ചടി ഉണ്ടാകും എന്നുള്ളത് സര്‍ക്കാറിനെ ബോധ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. അത്തരം ആളുകള്‍ക്ക് ഇത് പരിശോധിക്കാനും ഇതിന്റെ രേഖകള്‍ ലഭ്യമാക്കുവാനും, പരാതികള്‍ നല്‍കുന്നതിനും വേണ്ടി 23 തീയതിക്കകം ഇത് പൂര്‍ത്തീകരിച്ച് നല്‍കുക എന്നുള്ളത് അസാധ്യമായ കാര്യമാണ്. അത്തരമൊരു സാഹചര്യത്തില്‍ ഡിസംബര്‍ 23 എന്നുള്ള തീയതി ജനുവരി 31 വരെ ആക്കണമെന്ന് മുഖ്യമന്ത്രിയോടും, വനം വകുപ്പ് മന്ത്രിയോടും ടി. സിദ്ധിഖ് എം.എല്‍.എ ആവശ്യപ്പെട്ടു
Leave a Reply