June 7, 2026

വയനാട്ടിൽ ഭക്ഷ്യക്കൊള്ള ;

0
IMG-20221216-WA00082.jpg
By ന്യൂസ് വയനാട് ബ്യൂറോ
•റിപ്പോർട്ട്‌ :✒️ ഹരിപ്രിയ.•
കൽപ്പറ്റ: വയനാട്ടിലെ ചില ഹോട്ടലുകളിൽ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ഇരട്ടി വില. ആഭ്യന്തര വിദേശ ടൂറിസ്റ്റുകളെ ലക്ഷ്യം വെക്കുന്ന ഹോട്ടലുകളാണ് ഭക്ഷണത്തിന് അമിത വില ഈടാക്കുന്നത്. ചായ മുതൽ ഇന്ത്യൻ – അറേബ്യൻ വിഭവങ്ങൾക്ക് ഏകീകരിച്ച വിലയില്ല. ടൂറിസം കേന്ദ്രങ്ങളായ വൈത്തിരി ,കാരാപ്പുഴ, ബാണാസുര സാഗർ ,മുത്തങ്ങ തുടങ്ങിയടങ്ങിലേക്ക് പോകുന്നവരെ ഉദ്ദേശിച്ചുള്ള റസ്റ്റോറൻ്റുകളിലാണ് തീവെട്ടിക്കൊള്ള. ഊണിന് നിലവിൽ 40 – 50 രൂപയുള്ള വയനാട്ടിൽ. ഇതേ ഇനങ്ങൾ തന്നെ നൽകി 70 രൂപ ഈടാക്കുന്ന ഹോട്ടലുകളുണ്ട്. വൈത്തിരി ഭാഗത്ത് കടലക്കറി 60 ,സിംഗിൾമുട്ടക്കറി 50 ,പൊറൊട്ട 15 രൂപ വരെ വാങ്ങുന്നവരുണ്ട്. മീനങ്ങാടി- കാക്കവയൽ ഭാഗത്ത് അടുത്തിടെ തുടങ്ങിയ ഹോട്ടലുകളിലെ അമിത വില നിരവധി പേർ സോഷ്യൽ മീഡിയയിലടക്കം പ്രചരിപ്പിച്ചിരുന്നു. കോഴിക്കോട് – മലപ്പുറം ഭാഗങ്ങളിൽ കാന്താരി ചിക്കൻ എന്ന വിഭവത്തിന് 125 രൂപ ഈടാക്കുമ്പോൾ ഇവിടെ 245 രൂപ വാങ്ങിയത് തർക്കത്തിലാണ് കലാശിച്ചത്. ഒരേ അളവിൽ ലഭിക്കുന്ന ഭക്ഷണങ്ങൾക്കാണ് വയനാട്ടിൽ മാത്രം തോന്നിയ വില. ഇതേ തുടർന്ന് വയനാട്ടിലേക്ക് കുടുംബസമേതം എത്തുന്ന സഞ്ചാരികൾ ഹോട്ടൽ ഭക്ഷണം ഉപേക്ഷിച്ച് തുടങ്ങി. ഇതിന് ഉദാഹരണമാണ് വൈത്തിരി മുതൽ ബത്തേരി വരെയുള്ള ഹൈവേക്ക് സമീപം സഞ്ചാരികൾ സ്വന്തം ,ഭക്ഷണം പാകം ചെയ്ത് കഴിക്കുകയോ വീട്ടിൽ നിന്നും കൊണ്ടുവന്ന് കഴിക്കുകയോ ചെയ്യുന്ന കാഴ്ച കാണുന്നത്.
ചുരത്തിന് താഴെ നിന്ന് വരുന്നവർക്ക് അമിത ബില്ലും വയനാട്ടുകാർക്ക് ലേശം കുറഞ്ഞ ബില്ലും നൽകുന്ന ഹോട്ടലുകളുണ്ട്. ചിക്കൻ ബിരിയാണിക്ക് 200 രൂപ ഈടാക്കിയപ്പോൾ വയനാട്ടുകാരാണന്ന് പറഞ്ഞതിനെ തുടർന്ന് 60 രൂപ തിരികെ നൽകിയ സംഭവം ഒരു മാസം മുമ്പാണ് ബാണാസുര സാഗറിനടുത്ത ഹോട്ടലിൽ നടന്നത്. കമ്പ്യൂട്ടറൈസ്ഡ് ബിൽ ആണങ്കിലും കസ്റ്റമറെ നോക്കി ബില്ലടിക്കാനുള്ള സംവിധാനം ബില്ലിംഗ് മെഷീനിലുണ്ട്. അമിത ബില്ല് നൽകുന്നതിൻ്റെ ഒരു പങ്ക് വെയിറ്റർക്ക് നൽകുന്ന 10 ൽ പരം ഹോട്ടലുകൾ ജില്ലയിലുണ്ട്. സ്ഥിരം ഉപഭോക്താക്കൾക്ക് ഒരു ബില്ലും മറ്റുള്ളവർക്ക് വേറൊന്നും നൽകുന്ന പതിവുമുണ്ട്.വയനാട്ടിൽ ടൂറിസം പച്ചപിടിച്ച് വരുന്ന സമയത്ത് വിദേശ ടൂറിസ്റ്റുകളിൽ നിന്ന് അമിത ചാർജ് ഈടാക്കിയ റിസോട്ടുകളിൽ പിന്നീട് സംഭവിച്ചത് ഇരട്ടി നഷ്ടമായിരുന്നു. സഞ്ചാരികൾ ചെലവ് കുറഞ്ഞ ലോഡ്ജ് മുറികളിൽ താമസിക്കാൻ തുടങ്ങിയതോടെയാണ് റിസോട്ടുകൾ നിരക്കുകൾ കുറച്ചത്.
ഭക്ഷ്യ കൊള്ളക്കെതിരെ നടപടിയെടുക്കാൻ ഉദ്യോഗസ്ഥർക്കും വൈമനസ്യമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *