April 25, 2024

ആസ്പിരേഷണല്‍ ഡിസ്ട്രിക്ട്;ഗോത്ര വിദ്യാര്‍ത്ഥികളുടെ പഠനം ഉറപ്പാക്കണം

0
Img 20221228 170803.jpg
കൽപ്പറ്റ :ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രവര്‍ത്തന പുരോഗതിയില്‍ വയനാട് ജില്ലയില്‍ ഗോത്ര വിദ്യാര്‍ത്ഥികളുടെ പഠനത്തിന് കൂടുതല്‍ ശ്രദ്ധനല്‍കണമെന്ന് പ്ലാനിംഗ് ആന്റ് ഇക്കണോമിക് അഫയേഴ്‌സ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും നോഡല്‍ ഓഫീസറുമായ പുനീത് കുമാര്‍ പറഞ്ഞു. കളക്ട്രേറ്റില്‍ ചേര്‍ന്ന ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളില്‍ ഗോത്ര വിദ്യാര്‍ത്ഥികളുടെ ഹാജര്‍ ഉറപ്പാക്കണം. കൊഴിഞ്ഞ് പോക്ക് സാഹചര്യം ഉണ്ടാകാന്‍ പാടില്ല. കുട്ടികള്‍ക്കുള്ള പ്രാഥമിക വിദ്യാഭ്യാസം കൂടുതല്‍ ആകര്‍ഷകമാക്കണം. വിവിധ വകുപ്പുകളുമായി സംയോജിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി ഭാഷാ പഠനത്തിനും ഗണിത പഠനത്തിനും ശാസ്ത്ര പഠനത്തിനും കൂടുതല്‍ അവസരം നല്‍കണം.  കോവിഡ് മഹാമാരിയുടെ കാലത്ത് വിദ്യാലയങ്ങളില്‍ അടഞ്ഞ സോഹചര്യത്തില്‍ പിന്നാക്കം പോയ വിഷയങ്ങള്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ യുവജനങ്ങള്‍ക്ക് വൈവിധ്യമുള്ളതും വേഗത്തില്‍ തൊഴില്‍ നേടുന്നതിനും ആവശ്യമായ തൊഴിലധിഷ്ടിത പരിശീലന കോഴ്‌സുകള്‍ തുടങ്ങണം. കൃഷി, ടൂറിസം, ഭക്ഷ്യമേഖല, ഹോസ്പിറ്റാലിറ്റി, ഐ.ടി എന്നീ വിഷയങ്ങളോടൊപ്പം സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠനത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ആരോഗ്യമേഖലയിലെ വികസനം, ദേശീയ ട്രൈബല്‍ മന്ത്രാലയവുമായി സംയോജിപ്പിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം.  
കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. സ്ഥലസൗകര്യത്തിനനുസരിച്ച് ചെറുകിട ജലസേചന പദ്ധതികള്‍ പ്രോത്സാഹിപ്പിക്കണം. തൊഴിലുറപ്പു പദ്ധതിയുമായി സംയോജിപ്പിച്ച് കൃഷിക്ക് ആവശ്യമായ ജലസേചനം ഒരുക്കണം. പ്രധാന്‍ മന്ത്രി ഫസല്‍ ഭീം യോജന പോലെയുള്ള കൃഷി ഇന്‍ഷൂറസ് സ്‌കീമുകള്‍ ഉപയോഗപ്പെടുത്തണം. കര്‍ഷകര്‍ക്ക് ഗുണമേന്‍മയുള്ള വിത്തുകള്‍ ലഭ്യമാക്കുന്നതില്‍ കൃഷി വകുപ്പ് കൂടുതല്‍ ശ്രദ്ധചെലുത്തണമെന്നും പുനീത്കുമാര്‍ പറഞ്ഞു.
രാജ്യത്തെ 112 പിന്നാക്കജില്ലകളെ അവരുടെ പ്രത്യേക വികസന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ 2018-ല്‍ തുടങ്ങിയ പദ്ധതിയാണ് ആസ്പിരേഷണല്‍ ജില്ലാപദ്ധതി. കേരളത്തില്‍നിന്നുള്ള ഏക ആസ്പിരേഷണല്‍ ജില്ലയാണ് വയനാട്. ക്രീയാത്മകമായ വികസനം ലക്ഷ്യമിട്ടാണ് രാജ്യത്തെ ആസ്പിരേഷണല്‍ ജില്ലയിലൊന്നായി വയനാടിനെയും പരിഗണിച്ചത്. ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, കാര്‍ഷികം തുടങ്ങിയ മേഖലകളിലുള്ള സമഗ്ര വികസനത്തിനായി വകുപ്പുകളുടെ കൂട്ടായ പരിശ്രമം വേണമെന്നും യോഗം നിര്‍ദ്ദേശിച്ചു.
ജില്ലാ കളക്ടര്‍ എ. ഗീത, എ.ഡി.എം. എന്‍.ഐ. ഷാജു, സബ്കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, ഡെപ്യൂട്ടി കളക്ടര്‍ വി. അബൂബക്കര്‍, ഡെപ്യൂട്ടി പ്ലാനിങ്ങ് ഓഫീസര്‍ പി.വി. അനില്‍, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *