പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ
കൽപ്പറ്റ:
റവന്യൂ വകുപ്പിലെ അന്യായമായ സ്ഥലംമാറ്റത്തിനെതിരെ കേരള എൻജിഒ അസോസിയേഷൻ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എല്ലാ സർക്കാർ വകുപ്പുകളിലും ഓൺലൈൻ മുഖേനയുള്ള ഏകീകൃത സ്ഥലംമാറ്റം നടന്നുകൊണ്ടിരിക്കുമ്പോൾ റവന്യൂ വകുപ്പിൽ യാതൊരു മാനദണ്ഡവും പാലിക്കാതെ സ്വന്തക്കാരെ സംരക്ഷിച്ചുകൊണ്ട് ഇതര ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റി ആനന്ദം കണ്ടെത്തുന്നവരായി ജില്ലയിലെ റവന്യൂ എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗം മാറിക്കഴിഞ്ഞതായി പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ ട്രഷറർ കെ ടി ഷാജി ആരോപിച്ചു.
ആറും എട്ടും വർഷമായവർ നിലവിലും ഒരേ ഓഫീസിൽ ജോലി ചെയ്തു വരുമ്പോൾ മൂന്നു വർഷം പൂർത്തിയാക്കാത്തവരെ പോലും മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സ്ഥലം മാറ്റുകയാണ് ചെയ്യുന്നതിരിക്കുന്നത്. പാലക്കാട് പാലക്കയം വില്ലേജ് അസിസ്റ്റൻ്റ് അഴിമതി വിഷയത്തിനു ശേഷം ലാൻ്റ് റവന്യു കമ്മീഷണർ മൂന്നു വർഷം പൂർത്തിയായ മുഴുവൻ ജീവനക്കാരേയും സ്ഥലം മാറ്റണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തി ഭരണാനുകൂല സംഘടനയിലെ ജീവനക്കാരെ ഒഴിവാക്കി ഒരു തട്ടിക്കൂട്ട് ഉത്തരവാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.
മഴകെടുതിയും ക്യാമ്പുകളും പ്രവർത്തിക്കുന്ന വില്ലേജുകളിൽ രാത്രികളിലും സേവനം വേണമെന്നിരിക്കെ വിദൂരസ്ഥലങ്ങളിൽ നിന്നും എത്തി ജോലി ചെയ്യേണ്ട വനിതകളെയാണ് ഇവിടങ്ങളിൽ നിയമിച്ചിരിക്കുന്നത്. ക്വാറി മരം മാഫിയകൾക്ക് ഒത്താശ ചെയ്യുന്നതിനാണ് അഞ്ചും പത്തും വർഷമായി ഒരേ സ്ഥലത്ത് ജോലി ചെയ്യുന്നവരുടെ അപേക്ഷ പോലും പരിഗണിക്കാതെ സ്വന്തക്കാരെ ഇഷ്ട കേന്ദ്രങ്ങളിൽ കുടിയിരുത്തിയിരിക്കുന്നത്. ഇതിനെതിരെ ജീവനക്കാരുടെ ഭാഗത്തുനിന്നും ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിവിൽ സ്റ്റേഷൻ ബ്രാഞ്ച് പ്രസിഡണ്ട് ലൈജു ചാക്കോ അധ്യക്ഷത വഹിച്ചു.
ജില്ലാ ജോയിന്റ് സെക്രട്ടറി സി കെ ജിതേഷ്, സിനീഷ് ജോസഫ്, ജയൻ ഇ. വി,സതീഷ് എം വി, സുമേഷ് ഇ.എം, ഉഷാകുമാരി, ബിജു ജോസഫ്, അബ്ദുൾ ഗഫൂർ, ഏലിയാസ് കെ.എം, ജിനി കെ സി എന്നിവർ സംസാരിച്ചു.
Leave a Reply