മനുഷ്യജീവന് വില കൽപ്പിക്കാത്ത സാഹചര്യം വേദനജനകം – ടി സിദ്ധിഖ് എം എൽ എ
കൽപ്പറ്റ: മനുഷ്യജീവന് ഇത്രയും വില കൽപ്പിക്കാത്ത സാഹചര്യം ഏറെ വേദന ജനകവും ഗൗരവതരവുമാണെന്ന് കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ അഡ്വ ടി സിദ്ധിഖ് പറഞ്ഞു. കടുവ പച്ചമനുഷ്യനെ വലിച്ച് കൊണ്ട് പോയി കൊന്ന് തിന്നുന്ന സാഹചര്യം ഭയമുളവാക്കുന്ന ഒന്നാണ്.
ഇനി ഇതിൽപരം എന്ത് നമ്മുടെ ജില്ലയിൽ നടക്കണം. എറെ വിഷമവും സങ്കടവും സഹിക്കാൻ പറ്റുന്നതിനുമപ്പുറമുള്ള സാഹചര്യമാണ് വയനാട്ടിൽ നിലനിൽക്കുന്നത് . വകേരി മൂടക്കൊല്ലി കൂടലൂരിലുള്ള ക്ഷീരകർഷൻ പ്രജീഷാണ് പശുകൾക്ക് പുല്ലരിയുന്നതിന് പോയ സമയത്ത് കടുവ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് മരണപ്പെട്ടത് .മൃഗ പരിപാലന കേന്ദ്രത്തിൽ നിലവിൽ നാല് കടുവകളെ ഉൾക്കൊള്ളാവുന്ന സൗകര്യമെയുള്ളൂ എന്നാൽ ഉൾക്കൊള്ളാവുന്നതിലും അധികമാണ് നിലവിലുള്ളത് ഇത് നിയന്ത്രിക്കാനാവശ്യമായ നടപടികൾ ഒന്നും തന്നെ ചെയ്യുന്നില്ല.
കടുവ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലും ടൗണുകളിലും വ്യാപകമായി കാണപ്പെടുന്ന അപകടകരമായ സാഹചര്യം നിലനിൽക്കുകയാണ്.
ഇതിന് ശാസ്ത്രീയ നടപടികൾ സ്വീകരിക്കാതെ മുന്നോട്ട് പോകുന്നത് ഒരിക്കലും നീതീകരിക്കാൻ കഴിയുന്ന ഒന്നല്ല. സർക്കാറിന്റെ അടിയന്തിര ഇടപെടലുകൾ നടത്താതെ ഈ കാര്യത്തിൽ മുന്നോട്ട് പോകുന്ന നടപടി ശരിയല്ല. ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട ചുമതല സർക്കാറിന്റെതാണ് ആ ഉത്തരവാദിത്വം നിർവ്വഹിക്കാതെ മുന്നോട്ട് പോകുന്നതിലൂടെ ഗുരുതരമായ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത് . നിലവിലുള്ളതായിരിക്കുന്ന വന്യമൃഗ ആക്രമണം തടയുന്നതിനുള്ള ഫണ്ടും അത് പോലെ കടുവ സെൻസസ് അനുസരിച്ച് വയനാട്ടിൽ മാത്രം 120 തിൽ അധികം കടുവകളാണ് ഉള്ളത്. അത് നാട്ടിലേക്കും റോഡിലേക്കും ഇറങ്ങുന്ന സാഹചര്യം ഇത്രയധികം ഉണ്ടായിട്ടും അതിൽ മേൽ ഒരു നടപടിയും സ്വീകരിക്കാതെ മുന്നോട്ട് പോവുകയാണ് സർക്കാർ. മരണപ്പെട്ട പ്രജീഷിന്റെ കുടുംബത്തിന് ധനസഹായവും ഒരാൾക്ക് ജോലിയും ഉറപ്പ് വരുത്തണം. കാട്ടാനകളും കടുവകളും ഇങ്ങോട്ട് ആക്രമിക്കുന്ന സാഹചര്യത്തിൽ പോലും അത് പ്രതിരോധിക്കാനുള്ള അനുവാദം കാത്ത് തിരുവനന്തപുരത്തേക്ക് നോക്കിയിരിക്കേണ്ട ഗതികേട് അടിയന്തിരമായി മാറ്റണമെന്നും എം എൽ എ പറഞ്ഞു.
Leave a Reply