വയോധികനെ വീടുകയറി മര്‍ദിച്ച കേസ്; നാല് മാസമായിട്ടും പ്രതികൾ പിടിയിലായില്ല
കല്‍പ്പറ്റ: പ്രാക്തന ഗോത്രവര്‍ഗത്തില്‍പ്പെട്ട വയോധികനെ വീടുകയറി ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതികള്‍ നാല് മാസമായിട്ടും പിടിയിലായില്ല. അമ്പലവയല്‍ അമ്പുകുത്തി ആശാരിമൂലയിലെ ചിമ്പനെ(65)മര്‍ദിച്ചവരാണ് നിയമത്തിനു മുന്നില്‍ എത്താത്തത്. പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് അമ്പലവയല്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് പന്തല്‍ കെട്ടി ജനുവരി അഞ്ച് മുതല്‍ അനിശ്ചിതകാല സത്യഗ്രഹം നടത്താനുള്ള തീരുമാനത്തിലാണ് കുടുംബാംഗങ്ങള്‍. കാട്ടുനായ്ക്കന്‍, അടിയന്‍, പണിയന്‍, ഊരാളി, വേട്ടകുറുമന്‍ പട്ടികവര്‍ഗ വെല്‍ഫെയര്‍ സൊസൈറ്റി സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നീതി നടപ്പാകുംവരെ സമരം തുടരുമെന്ന് ചിമ്പന്റെ മകള്‍ നവ്യ, സൊസൈറ്റി ഭാരവാഹികളായ സി. മണികണ്ഠന്‍, അശോക് കുമാര്‍ മുത്തങ്ങ എന്നിവര്‍ പറഞ്ഞു.
പ്രാക്തന ഗോത്രവര്‍ഗത്തിലെ കാട്ടുനായ്ക്ക വിഭാഗക്കാരനാണ് ചിമ്പന്‍. ആശാരിമൂലയില്‍ തനിച്ചായിരുന്നു താമസം. വീടിനടുത്ത് സ്വകാര്യ ഇഞ്ചിപ്പാടത്ത് നോട്ടക്കാരനായും കൂലിപ്പണിചെയ്തും ഉപജീവനം നടത്തുന്നതിനിടെ ഓഗസ്റ്റ് 31ന് പുലര്‍ച്ചെയാണ് മര്‍ദനമേറ്റത്. സമീപവാസി പണിക്കുവിളിക്കുന്നതിന് വീട്ടിലെത്തിയപ്പോള്‍ മര്‍ദനമേറ്റ് അബോധാവസ്ഥയിലായിരുന്നു ചിമ്പന്‍. അടിയേറ്റ് തലയോട്ടി പൊട്ടിയിരുന്നു. വായ, മൂക്ക്, ചെവികള്‍ എന്നിവിടങ്ങളിലൂടെ രക്തം വമിച്ച നിലയിലായിരുന്നു ശരീരം. പ്രദേശവാസികള്‍ ബത്തേരി താലൂക്ക് ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചിമ്പനെ അന്നുതന്നെ വിദഗ്ധ ചികിത്സയ്ക്കു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലക്ക് മാറ്റി.
Leave a Reply