May 20, 2024

കുരങ്ങുപനി : ജാഗ്രത പുലര്‍ത്തണം -ഡി എം ഒ

0
Img 20240205 150035

 

കൽപ്പറ്റ : കര്‍ണ്ണാടകയില്‍ കുരങ്ങുപനി മൂലം രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കര്‍ണ്ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയെന്ന നിലയില്‍ വയനാട്ടിലും പൊതുജനങ്ങള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ പി ദിനീഷ് അറിയിച്ചു. ജില്ലയില്‍ വനാതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളില്‍ കുരങ്ങുപനിക്കെതിരെ രോഗ നിരീക്ഷണ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി കുരങ്ങുപനി മൂലമുള്ള (ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ്) രണ്ട് മരണങ്ങളാണ് കര്‍ണ്ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. നാല്‍പത്തമ്പതോളം കുരങ്ങുപനി കേസുകള്‍ ഇതിനകം റിപ്പോര്‍ട്ട് ചയ്തിട്ടുണ്ട്.

 

വൈറസ് മൂലമുണ്ടാകുന്ന ഒരു ജന്തുജന്യ രോഗമാണ് കുരങ്ങുപനി. വനത്തില്‍ ജീവിക്കുന്ന കുരങ്ങുകള്‍, അണ്ണാന്‍, ചെറിയ സസ്തനികള്‍, പക്ഷികള്‍ തുടങ്ങിയവയിലാണ് രോഗം കാണപ്പെടുന്നത്. ഇവയുടെ രക്തം കുടിക്കുന്ന ചെള്ളുകള്‍ മനുഷ്യരെ കടിക്കുന്നതിലൂടെയോ രോഗബാധയുള്ളതോ ചത്തതോ ആയ മൃഗങ്ങളുമായി സമ്പര്‍ക്കം ഉണ്ടാകുമ്പോഴോ ആണ് കുരുങ്ങുപനി മനുഷ്യരിലേക്ക് പകരുന്നത്. ശക്തമായ പനി, തലവേദന, ശരീര വേദന, വയറുവേദന, ചിലപ്പോള്‍ വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. രോഗം മൂര്‍ഛിച്ചാല്‍ ചിലരില്‍ ശരീര ഭാഗങ്ങളില്‍ നിന്ന് രക്തസ്രാവം ഉണ്ടാകാം. തലച്ചോറിനെ ബാധിച്ചാല്‍ അപസ്മാരം, ബോധക്ഷയം എന്നിവയും ഉണ്ടാകാം. കുരങ്ങുകള്‍ അസ്വാഭാവികമായി ചത്താല്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വനമേഖലയില്‍ ജോലിചെയ്യുന്നവരും വനത്തില്‍ പ്രവേശിക്കുന്നുവരും ചെള്ളുകളെ പ്രതിരോധിക്കുന്ന വിധം ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രങ്ങളും കയ്യുറകളും പാദരക്ഷകളും ധരിക്കണം. ചെള്ളുകളെ പ്രതിരോധിക്കുന്ന ബിബി എമള്‍ഷന്‍ പോലുള്ള ലേപനങ്ങള്‍ ശരീരത്തില്‍ പുരട്ടുന്നത് നല്ലതാണ്. പനിയടക്കമുള്ള ഏതെങ്കിലും രോഗലക്ഷണങ്ങള്‍ ഉടന്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തി പരിശോധനകള്‍ നടത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

 

1957 ല്‍ കര്‍ണ്ണാടകയിലെ ഷിമോഗയില്‍ ക്യാസനൂര്‍ വനപ്രദേശത്താണ് കുരുങ്ങുപനി ആദ്യമായി സ്ഥിരീകരിച്ചത്. വയനാട്ടില്‍ 2013, 2014, 2015 വര്‍ഷങ്ങളില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2015 ല്‍ 11 പേര്‍ രോഗബാധ മൂലം മരണമടയുകയും ചെയ്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *