വീട് കുട്ടികൾക്ക് എല്ലാം പറയാനുള്ള ഇടമാവണം- കളക്ടർ
മാനന്തവാടി: വീടെന്നാൽ കുട്ടികൾക്ക് എല്ലാം തുറന്നു പറയാനുള്ള ഇടമാ വണമെന്നും, എത്ര തിരക്കുള്ള ജോലിയായാലും ബുദ്ധിമുട്ടുള്ള ജീവിത സാഹചര്യമായാലും മക്കളോട് സംസാരിക്കാനുള്ള സമയത്തിൽ കുറവ് വരുന്നില്ലെന്ന് രക്ഷിതാക്കൾ ഉറപ്പു വരുത്തണമെന്നും കളക്ടർ ഡോ. രേണുരാജ് പറഞ്ഞു. മാനന്തവാടി ലിറ്റിൽ ഫ്ലവർ യു.പി. സ്കൂൾ 95-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ശീലങ്ങളിൽ മാറ്റം വരുത്താൻ ചെറിയ പ്രായത്തിൽ തന്നെ കുട്ടികളെ പഠിപ്പിക്കണം. അത് വലിയ ജീവിതത്തിന്റെ തുടക്കമാവും. എന്തു വലിയ പ്രശ്നവും തുറന്നുപറയാനുള്ള സ്ഥലമാണ് വീട് എന്ന വിശ്വാസം കുട്ടികളിൽ ഉണ്ടാക്കിയാൽ ഇടർച്ച വരുമ്പോൾ അവർ ജീവിതത്തിൽ നിന്ന് പിന്തിരിഞ്ഞോടില്ല. സമ്മർദങ്ങൾ എത്രയുണ്ടായാലും ശരിയെന്ന് അറിയുന്ന കാര്യങ്ങളിൽ ഉറച്ചു നിൽക്കാനുള്ള ആത്മവിശ്വാസം കുട്ടികളിൽ വളർത്തിയെടുക്കണം.
ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന വിദ്യാലയത്തിനും ഇതിൽ പങ്കുണ്ട്. തെറ്റും ശരിയും തിരിച്ചറിയുന്ന തലമുറയെ വളർത്തിയെടുക്കുന്നതിനു ഇതുപകരിക്കും. അങ്ങനെയുള്ള കുട്ടികൾ മനുഷ്യസ്നേഹമുള്ളവരായി വളരുമെന്നും കളക്ടർ പറഞ്ഞു. വിരമിക്കുന്ന പ്രധാനാധ്യാപിക സിസ്റ്റർ റോഷ്ന എ.സിക്ക് യാത്രയയപ്പ് നൽകി. എൽ.എസ്.എസ്, യു.എസ്.എസ്, ന്യൂമാത് സ് വിജയികളെ കളക്ടർ അനുമോദിച്ചു. യഥാക്രമം നിഹാര ബിജീഷ്ബെനറ്റ് ജോർജ്, പി.എച്ച്. ഹരികൃഷ്ണൻ,കെ.ജെ. ശിവാനി, ശിവന്യ രഞ്ജിത്ത്,എൻ. ബാനു, ഷാരോൺ ബിനീഷ്ക്രിസ്റ്റോ എസ്. വർക്കി എന്നിവർ ഉപഹാരം സ്വീകരിച്ചു.മാനന്തവാടി നഗരസഭാധ്യക്ഷ സി.കെ. രത്‌നവല്ലി, മാനന്തവാടി എ.ഇ.ഒ. എം.എം. ഗണേഷ് എന്നിവർ മുഖ്യാതിഥികളായി. പി.ടി.എ. പ്രസിഡന്റ് സോജി സിറിയക് അധ്യക്ഷത വഹിച്ചു.
മാനന്തവാടി നഗരസഭാ ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ, ജനപ്രതിനിധികളായ പി.വി.എസ്. മൂസ, ബി.ഡി. അരുൺകുമാർ, അഡ്വ. സിന്ധു സെബാസ്റ്റ്യൻ, മാനന്തവാടി ബി.പി.സി. കെ.കെ. സുരേഷ്, സ്ക്കൂൾ മാനേജർ സിസ്റ്റർ ലിസി എ.സി, സിസ്റ്റർ മരിയ ജെസ എ.സി, ഷൈനി മൈക്കിൾ, സെലിൻ തോമസ്, സി. റാസിന, ഷാജി കേദാരം, സി.ജോസ് ആഡിസ് എന്നിവർ സംസാരിച്ചു.
കോഴിക്കോട് അപ്പോസ്തോലിക് കാർമൽ (എ.സി.) എജുക്കേഷൻ ഏജൻസിയുടെ കീഴിലാണ് മാനന്തവാടി ലിറ്റിൽ ഫ്ലവർ
പ്രവർത്തിക്കുന്നത്.
Leave a Reply