പിടിച്ചെടുത്ത ഓട്ടോ പോലീസ് പൊളിച്ചു വിറ്റ സംഭവം; മേപ്പാടി പോലീസ് സ്റ്റേഷന് മുൻപിൽ കുത്തിയിരുപ്പ് സമരം നടത്തി: കർഷക കോൺഗ്രസ്
മേപ്പാടി: പിടിച്ചെടുത്ത ഓട്ടോ പോലീസ് പൊളിച്ചു വിറ്റ സംഭവത്തിൽ പ്രതിഷേധിച്ചു കർഷക കോൺഗ്രസ് മേപ്പാടി പോലീസ് സ്റ്റേഷന് മുൻപിൽ കുത്തിയിരുപ്പ് സമരം നടത്തി.
മേപ്പാടി മുക്കിൽ പീടികയിൽ താമസിക്കുന്ന ഓട്ടോ തൊഴിലാളി എൻ.ആർ. നാരായണന്റെ ഓട്ടോറിക്ഷ ഇൻഷൂറൻസ് പുതുക്കിയില്ല എന്ന കാരണത്താൽ പിടിച്ചെടുത്ത മേപ്പാടി പോലീസ് പിന്നീട് അത് പൊളിച്ചു വിൽക്കുകയായിരുന്നു. കർഷക കോൺഗ്രസ് മേപ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കത്തിയിരിപ്പ് സമരം നടത്തിയത്.
കിരാതവും മനുഷ്യത്വ രഹിതവുമായ ഇത്തരം പ്രവർത്തനങ്ങൾ കേരളാ പോലീസിൻ്റെ ഭാഗത്തുനിന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്നു സമര സമിതി ചൂണ്ടി കാണിച്ചു. സംഭവത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും മാറ്റി നിർത്തണമെന്ന് സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ദളിത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എ. രാംകുമാർ പറഞ്ഞു. നാരായണന് നീതി ലഭിക്കുന്നതുവരെ സമരവുമായി മുമ്പോട്ടു പോകുമെന്ന് നേതാക്കൾ വ്യക്തമാക്കുകയും, അദ്ദേഹത്തിന് അർഹമായ നഷ്ടപരിഹാരം നല്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
മനുഷ്യാവകാശ കമ്മീഷൻ പ്രസ്തുത സംഭവത്തിൽ നേരിട്ട് ഇടപെട്ടത് സ്വാഗതാർഹമാണെന്ന് കർഷക കോൺഗ്രസ്സ് പറഞ്ഞു. കർഷക കോൺഗ്രസ്സ് മേപ്പാടി മണ്ഡലം പ്രസിഡണ്ട് ജോൺ മാത അധ്യക്ഷത വഹിച്ചു.
പ്രമോദ് തൃക്കൈപ്പറ്റ മുഖ്യപ്രഭാഷണം നടത്തിയ സമരത്തിൽ, ബാബു തോമസ്, പി.ആർ. കൃഷ്ണൻകുട്ടി, ബെന്നി തേമ്പിള്ളി, സതീഷ്കുമാർ കല്ലായി, സതീഷ് കോട്ടനാട്, ജിനു അറക്കപറമ്പിൽ, സക്കറിയ, ബീരാൻ ചെമ്പോത്തറ, സുരേഷ് ബാബു കോട്ടനാട്, പൗലോസ് കോട്ടനാട്, ശ്രീധരൻ ചുങ്കത്തറ, കെ.ടി ജോസഫ്, എന്നിവർ സംസാരിച്ചു.
Leave a Reply