ഇഞ്ചി നടുന്ന തിരക്കിലാണ് കർണാടകയിലെ കർഷകർ; കർഷകരെ പ്രതിസന്ധിയിലാക്കി ജലക്ഷാമം
പുൽപ്പള്ളി: കൊടും വേനലും അതിനെ തുടർന്നുള്ള വരൾച്ചയും കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് കർണാടകയിലെ വയനാടൻ ഇഞ്ചി കർഷകർ. ഒരേക്കറിന് 8 ലക്ഷം രൂപയോളം മുതൽ മുടക്കിയാണ് കർഷകർ വിത്തുകൾ വാങ്ങുന്നത്. ഇതിനുപുറമേ ഏക്കറിന് 1.20 ലക്ഷം രൂപ വരെ കൃഷി ഭൂമിക്ക് പാട്ടം നൽകേണ്ടതായി വരുന്നു.
പാട്ടത്തിനെടുത്ത സ്ഥലം പലവട്ടം പൂട്ടിയിളക്കി അനുബന്ധ സൗകര്യങ്ങളെല്ലാമൊരുക്കിയാണ് വിത്ത് നടുക. ചുരുങ്ങിയത് 5 തവണയെങ്കിലും മണ്ണിളക്കുകയും നന്നായി നനക്കുകയും ചെയ്ത ശേഷമാണ് ചെറുകണ്ടങ്ങൾ വെട്ടി കുഴിയെടുത്ത് വിത്ത് നടുക. അതിലും പണികൾ കഴിയുന്നില്ല നട്ട വിത്തിനെ വെയിലേൽക്കാതെ കരിമ്പിൻ ചണ്ടിയും മറ്റും മൂടിവെക്കും.
ഒരേക്കറിലേക്ക് 35 ചാക്ക് വിത്തോളം വേണം. കൂടാതെ ഇഞ്ചി വളരാൻ ആവശ്യമായ നനവും വേണം. ഇതിനായി പല കർഷകരും കുഴൽ കിണറിനെയും ജലാശയത്തെയുമാണ് ആശ്രയിക്കുന്നത്. എന്നാൽ പകൽ വൈദ്യുതിയില്ലാത്തത് ജലാശയത്തിൽ നിന്നും ജലം പമ്പ് ചെയ്യുന്നതിന് കർഷകർക്ക് മറ്റൊരു പ്രതിസന്ധിയായി.രാത്രിയിൽ കുറച്ചു സമയത്തു മാത്രമാണു വൈദ്യുതി വിതരണം. ഈ സമയം നോക്കിയാണ് ചെറുകിടക്കാർ ജലസേചനം നടത്തുന്നത്. എന്നാൽ പല കർഷകരും കൊടും വരൾച്ച മുന്നിൽ കണ്ടുകൊണ്ട് എല്ലാ ഒരുക്കങ്ങളും നടത്തി നടീൽ മാറ്റിവച്ചിട്ടുമുണ്ട്. എങ്കിലും ഇപ്പോൾ ചാക്കിന് 5,000 രൂപയിൽ കുറയാത്ത വില ലഭിക്കുന്നത് കൊണ്ടുതന്നെ കർഷകരിൽ വലിയ പ്രതീക്ഷ ഉളവാകുന്നു.കഴിഞ്ഞ വർഷം 3,000 ആയിരുന്നു വില.
Leave a Reply