സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു: ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ സാമ്പത്തികതട്ടിപ്പുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു എന്ന് കേരള പോലീസ്. വൻ സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണെന്ന് അധികൃതർ പറയുന്നു. ടെലിഗ്രാം ആണ് ഇതിനായി വ്യാപകമായി ഉപയോഗിച്ച് വരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
എസ് എം എസ് ആയും ഫോൺ കേളുകളായും തട്ടിപ്പുകൾ നമ്മൾക്ക് മുന്നിൽ എത്തുന്നു. ടെലിഗ്രാം ഗ്രൂപ്പുകളാണ് തട്ടിപ്പുകാർ കൂടുതലായി ഉപയോഗപ്പെടുത്തുന്നത്. ഇത്തരം ഗ്രൂപ്പുകളിൽ കയറിയാലുടൻ തങ്ങൾക്ക് ലഭിച്ച വൻ തുകയുടെ കണക്കുകൾ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ പറയും. കൂടാതെ അവർക്ക് പണം ലഭിച്ചു എന്നു തെളിയിക്കാനായി സ്ക്രീൻഷോട്ടുകളും പങ്കുവെയ്ക്കും. എന്നാൽ, ആ ഗ്രൂപ്പിൽ നിങ്ങൾ ഒഴികെ ബാക്കി എല്ലാവരും, തട്ടിപ്പുകാർ ആണെന്ന കാര്യം ഒരിക്കലും മനസിലാക്കാൻ കഴിയുന്നില്ല എന്നതാണ് സത്യം.
പിന്നീട് അങ്ങോട്ട് പ്രൊഫഷണൽ ആയിരിക്കും. വ്യാജ വെബ്സൈറ്റ് കാണിച്ച് അതിലൂടെ നിക്ഷേപം നടത്താൻ ആവശ്യപ്പെടുകയും, തുടക്കത്തിൽ തുകക്ക് അമിത ലാഭം നൽകയും ചെയ്യും. ഇതോടെ തട്ടിപ്പുകാരിൽ ഇരകൾക്ക് കൂടുതൽ വിശ്വാസം ഉണ്ടാകും. പിന്നീട് നിക്ഷേപിച്ചതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി സ്ക്രീൻഷോട്ട് നൽകും. എന്നാലോ ഇത് സ്ക്രീൻഷോട്ട് മാത്രമാണെന്നും പിൻവലിക്കാൻ ആകില്ലെന്നും നിക്ഷേപകർക്ക് വൈകിയാണ് മനസിലാകുക.
പണം പിൻവലിക്കാൻ ആഗ്രഹിക്കുമ്പോൾ ജിഎസ്ടിയുടെയും നികുതിയുടെയും മറവിൽ തട്ടിപ്പുകാർ കൂടുതൽ പണം തട്ടിയെടുക്കുകയും ചെയ്യും. കൈയിലുള്ള പണം പൂർണ്ണമായി നഷ്ടപ്പെടുമ്പോഴാണ് ഇതൊരു തട്ടിപ്പന്നെന്ന് ഇരക്ക് മനസിലാകുക. ഇത്തരത്തിൽ തട്ടിപ്പിനിരയായവർ നിരവധിയാണ്.
ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ അറിയിക്കുക. കൂടാതെ www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
Leave a Reply