വന്യമൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന നിലപാടിനെതിരെ മേജർ അർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
നടവയൽ: മനുഷ്യരെക്കാൾ വന്യമൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ് ചിലരുടെ നിലപാടെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ അവസ്ഥ ദയനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ അവരെ സംരക്ഷിക്കുന്നുണ്ട്, അതിൽ കുറവുവരാതെ നോക്കണമെന്ന് മേജർ അർച്ച് ബിഷപ്പ് ഓർമ്മിപ്പിച്ചു. കുടിയേറ്റക്കാർ കാട്ടുകള്ളന്മാർ അല്ലെന്നും നാട്ടിൽ പൊന്നു വിളയിച്ചവരാണെന്നും മാർ റാഫേൽ തട്ടിൽ വ്യക്തമാക്കി. നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയത്തിൽ ഓശാന തിരുകർമ്മങ്ങൾക്കിടെ നടന്ന പ്രസംഗത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായ സഹോദരങ്ങളുടെയും കുടുംബാംഗങ്ങളുടെയും ദുഃഖം സീറോമലബാർസഭ ഏറ്റെടുക്കുന്നുവെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. മനുഷ്യ ജീവനേക്കാൾ വന്യമൃഗങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നുയെന്ന് തോന്നിക്കുന്ന വിധത്തിലുള്ള ഇടപെടലുകൾ കാണുമ്പോൾ, മനുഷ്യന് അത്ര പ്രാധാന്യമില്ലാത്തവനായി പോയോ എന്ന് സങ്കടം തോന്നിയിട്ടുണ്ടെന്നും, നഷ്ടപ്പെട്ട ജീവിതങ്ങളെല്ലാം വിലയുളളതാനെന്നും അദ്ദേഹം വ്യക്തമാക്കി.
കുടിയേറ്റക്കാർ കാട്ടുകള്ളന്മാരാണെന്ന മട്ടിലുള്ള ദുർവ്യാഖ്യാനങ്ങൾ കാണുമ്പോൾ മനസ്സിൽ ദുഃഖം തോന്നാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ നാടിനെ പറുദീസയാക്കിമാറ്റാൻ കർത്താവിന്റെ കൽപ്പന അനുസരിച്ച്, സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം നാടുവിട്ട് കുടിയേറി പാർത്തവരുടെ സംഭാവനകൾ വളരെ വലുതാണെന്ന് അദ്ദേഹം അനുസ്മരിച്ചു. സഭയ്ക്ക് അവരോടുള്ള അടുപ്പം പരസ്യമായി അറിയിക്കാനും ഈ അവസരം വിനിയോഗിക്കുന്നുവെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ വ്യക്തമാക്കി.
Leave a Reply