ഭരണം ലഭിച്ചാൽ ജനാധിപത്യത്തെ തകർക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും: ഇതെന്റെ ഗ്യാരണ്ടി; രാഹുൽ ഗാന്ധി
കൽപ്പറ്റ: പ്രതിപക്ഷ പാർട്ടികൾക്കെതിരായ ആദായ നികുതി വകുപ്പിന്‍റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. അധികാരത്തിലേറിയാൽ ജനാധിപത്യത്തെ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ആരും ഇനി ഇത്തരത്തിലുള്ള പ്രവര്‍ത്തികൾ ചെയ്യാൻ ധൈര്യപ്പെടാത്ത നടപടിയായിരിക്കും സ്വീകരിക്കുക. ഇത് തന്‍റെ ഗ്യാരന്‍റിയാണെന്നും രാഹുൽ വ്യക്തമാക്കി.
ആദായ നികുതി വകുപ്പിന്‍റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസും രംഗത്തെത്തി. ആദായ നികുതി വകുപ്പിന്‍റെ നടപടി ഇരട്ടത്താപ്പാണെന്ന് കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ ചൂണ്ടിക്കാട്ടി. കോൺഗ്രസിന്‍റെ നികുതി ലംഘനത്തിന് പിഴ ചുമത്തിയപ്പോൾ ബി.ജെ.പിയുടെ ലംഘനത്തെ കുറിച്ച് ആദായ നികുതി വകുപ്പ് പൂർണമായി നിശബ്ദത പാലിച്ചു. രാജ്യം ഭരിക്കുന്ന പാർട്ടിക്ക് 4,600 കോടി രൂപ പിഴ ചുമത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. 2019ലെ കണക്കാണ് ഇപ്പോൾ ചോദിക്കുന്നത്. കോൺഗ്രസിന്‍റെ എല്ലാ കണക്കും തെരഞ്ഞെടുപ്പ് കമീഷന്‍റെ വെബ് സൈറ്റിലുണ്ട്. 1,700 കോടി അടക്കണമെന്ന ആദായ നികുതി വകുപ്പ് നോട്ടീസിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അജയ് മാക്കൻ വ്യക്തമാക്കി.
ബി.ജെ.പിക്ക് സംഭാവന ലഭിച്ചത് സംബന്ധിച്ച കണക്ക് ദുരൂഹമാണ്. അവർ നൽകിയ വിവരങ്ങൾ പൂർണമല്ല. കോൺഗ്രസിനെതിരെ നടപടി സ്വീകരിച്ച പോലെയെങ്കിൽ ബി.ജെ.പി 4,600 കോടി രൂപ പിഴ അടക്കാനുണ്ട്. സഹാറ-ബിർള ഡയറി പരിശോധിക്കാത്തത് എന്തുകൊണ്ടാണെന്നും ആ ഡയറിയിൽ മോദിയുടെ പേരുണ്ടെന്നും അജയ് മാക്കൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Leave a Reply