കൃഷി ഇറക്കിയാൽ വന്യജീവികൾ നശിപ്പിക്കും; സർക്കാർ അനാസ്ഥയിൽ ഗതികെട്ട് കർഷകർ
ബത്തേരിയിൽ കുടുംബയോഗങ്ങളുമായി കെ.സുരേന്ദ്രൻ
ബത്തേരി: വന്യജീവികളുടെ ശല്യം കാരണം കൃഷി ഇറക്കാൻ പോലുമാവാത്ത സാഹചര്യത്തിലാണ് വയനാട്ടിലെ കർഷകർ. കൃഷി ചെയ്യുന്നതെല്ലാം പന്നിയും ആനയും നശിപ്പിക്കുകയാണെന്നും ഉപജീവനം അസാധ്യമായിരിക്കുകയാണെന്നും കർഷകർ വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രനോട് പറഞ്ഞു. ബത്തേരി നൂൽപ്പുഴ പഞ്ചായത്തിൽ വള്ളുവാടി കോളനിയിൽ കുടുംബയോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
കേന്ദ്രസർക്കാരിൻ്റെ നിയമങ്ങളിൽ സംസ്ഥാന സർക്കാർ വെളളംചേർക്കുന്നതാണ് കേരളത്തിലെ പ്രശ്നമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. വയനാട്ടിലെ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടു. നരേന്ദ്രമോദി സർക്കാർ കർഷകർക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
കാര്യംപാടി കോളനിയിലെയും കുടുംബയോഗത്തിൽ എൻഡിഎ സ്ഥാനാർത്ഥി പങ്കെടുത്തു. ഇരു കോളനിയിലുമായി നൂറിൽ അധികം കുടുംബങ്ങളുണ്ട്. അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുകയാണ് ഈ കോളനികളിലെ ജനങ്ങൾ. ഇവിടെ കുടിവെള്ളത്തിന് ഒരു കിലോമീറ്ററോളം സഞ്ചരിക്കേണ്ട അവസ്ഥയാണെന്ന് കോളനിവാസികൾ പറഞ്ഞു. ഇടത് വലത് മുന്നണികൾ വയനാട്ടിലെ ആദിവാസി ജനസമൂഹത്തെ വഞ്ചിക്കുന്ന നിലപാട് ആണ് സ്വീകരിച്ചു പോരുന്നതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
Leave a Reply