സുൽത്താൻ ബത്തേരിയിൽ ഗതാഗതക്കുരുക്ക് രൂക്ഷം: ശ്വാസം മുട്ടി ജനങ്ങൾ
ബത്തേരി: സുൽത്താൻ ബത്തേരി ഗാന്ധി ജംഗ്ഷനിലെ കൽവർട്ടുകളുടെ നിർമാണത്തിന്റെ ഭാഗമായാണ് വൺവേ ഒഴിവാക്കി ദേശീയ പാതയിലൂടെ തന്നെ ഇരുവശങ്ങളിലേക്കും വാഹനങ്ങൾ കടത്തിവിടുന്നത്. ഇതാണ് സുൽത്താൻ ബത്തേരിയിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്. നിർദേശങ്ങൾ പാലിക്കാതെയുള്ള ടൗണിലെ മണിക്കൂറുകൾ നീളുന്ന പാർക്കിങ്ങ് കൂടെ ചേരുമ്പോൾ ഗതാഗതകുരുക്ക് അതി രൂക്ഷമാകുന്നു. പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ പ്രത്യക്ഷസമരവുമായി രംഗത്തുവരുമന്ന് ഐ.എൻ.ടി.യു.സിയുടെ ഓട്ടോറിക്ഷ തൊഴിലാളി വിഭാഗം വ്യക്തമാക്കി.
മധ്യവേനൽ അവധി ആയതിനാൽ സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചതും ഗതാഗതകുരുക്കിൽ സുൽത്താൻ ബത്തേരി വീർപ്പുമുട്ടുന്നതിന് പ്രധാന കാരണമായിട്ടുണ്ട്. അസംപ്ഷൻ ജംഗ്ഷൻ മുതൽ ചുങ്കം വരെയുള്ള 800 മീറ്റർ ദൂരം പിന്നീടാണമെങ്കിൽ ചുരുങ്ങിയത് അരണിക്കൂർ സമയം അനാവശ്യമായി വരുന്നു. ഗതാഗതകുരുക്ക് കാരണം പലപ്പോഴും ആംബുലൻസടക്കം മണിക്കൂറുകൾ വഴിയിൽ കിടക്കുന്നു.
കൂടാതെ ചെറിയ ഓട്ടങ്ങൾ ഓടി നിത്യവൃത്തിക്ക് ജോലി ചെയ്യുന്ന ഓട്ടോറിക്ഷ തൊഴിലാളികളെയും ഗതാഗത കുരുക്ക് ഏറെ ബാധിക്കുന്നുണ്ട്. ടൗണിലെ മണിക്കൂറുകൾ നീളുന്ന അനധികൃത പാർക്കിങും ഗതാഗതകുരുക്കിന് കാരണമാകുന്നു.
ഗാന്ധി ജംഗ്ഷനിലെ നിർമാണ പ്രവർത്തികൾ പൂർത്തീകരിക്കുന്നതുവരെ ബസ്സുകൾ പഴയ ബസ് സ്റ്റാന്റിൽ കയറിയിറങ്ങി തിരികെ പോകുന്നതിലും ട്രാഫിക് ജംഗ്ഷനിൽ നിന്നും യാത്രക്കാരെ കയറ്റുന്നതിലും കൃത്യമായ മാനദണ്ഡം പാലിക്കാൻ ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിച്ചാൽ ഒരു പരിധിവരെ ഗാതഗകുരുക്കിന് പരിഹാരമാകുമെന്നുമാണ് അഭിപ്രായം ഉയരുന്നത്. എത്രയും പെട്ടെന്ന് ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്നാണ് ഐ.എൻ.ടി.യു.സി ഓട്ടോറിക്ഷ തൊഴിലാളികൾ പറയുന്നത്.
Leave a Reply