മീൻമുട്ടിയിൽ കാട്ടാനയുടെ വിളയാട്ടം: വൈദ്യത വേലിയുടെ ബാറ്ററി ഷെഡും, കാർഷിക വിളകളും അശേഷം നശിപ്പിച്ചു
ചെല്ലങ്കോട്: മീൻമുട്ടി, ചെല്ലങ്കോട് പ്രദേശങ്ങളിൽ കാട്ടാനയുടെ വിളയാട്ടം തുടരുന്നു. വൻ തോതിൽ നാശനഷ്ടം വരുത്തുന്നു. കഴിഞ്ഞ ദിവസമെത്തിയ കാട്ടാനകൾ നിരവധി ആളുകളുടെ കാർഷിക വിളകളും കൃഷിയും പൂർണമായും നശിപ്പിച്ചു. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു നിർമിച്ച വൈദ്യുത വേലിയുടെ സോളർ ബാറ്ററി ഷെഡും കാട്ടാനയുടെ ആക്രമണത്തിൽ തകർന്നു.
മുപ്പത്തിയഞ്ച് ലക്ഷം രൂപ എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ചിരുന്നു. എന്നാലും, ടെൻഡർ നടപടി പൂർത്തീകരിച്ച് കരാറുകാരെ ഏൽപിക്കാൻ രണ്ട് വർഷമായിട്ടും സാധിച്ചില്ല. നിലവിൽ നാലര കിലോമീറ്റർ വൈദ്യുതി വേലി പണി പൂർത്തീകരിച്ചാൽ വന്യമൃഗ ശല്യം ഒരു പരിധിവരെ തടയാൻ കഴിയും.
മൂന്ന് വർഷം മുൻപ് പഞ്ചായത്ത് വകയിരുത്തിയ തുക ഉപയോഗിച്ചു കുറഞ്ഞ ഭാഗം മാത്രമാണു വൈദ്യുതി വേലി പൂർത്തീകരിച്ചത്. പ്രദേശവാസികൾ ഒട്ടേറെ തവണ വനംവകുപ്പ് അധികൃതരെ സമീപിച്ചിട്ടും അലംഭാവം മാത്രമാണു വകുപ്പിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്നാണ് നാട്ടുകാരുടെ പരാതി. തോട്ടം തൊഴിലാളികൾ ഇപ്പോൾ ജോലിക്കു വരാൻ ഭയപ്പെടുകയാണ്. രാവിലെ 10 മണിക്കു ശേഷമാണു കാട്ടാനക്കൂട്ടം തോട്ടങ്ങളിൽ നിന്നു മടങ്ങുന്നത്. തൊഴിലാളികൾ ആനയുടെ മുൻപിൽ നിന്നു പലപ്പോഴും കഷ്ടിച്ചാണു രക്ഷപ്പെടുന്നത്.
Leave a Reply