തണ്ടർബോൾട്ടിനെ പിൻവലിക്കുക: മാവോയിസ്റ്റുകൾക്കെതിരായ സൈനിക നടപടി അവസാനിപ്പിച്ച് അവരുയർത്തുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുക
കൽപ്പറ്റ: കമ്പമലയിൽ തോട്ടം തൊഴിലാളികളുടെ ജീവിത പ്രശ്നം ഉന്നയിച്ച് സമരം നടത്തുകയും തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്ത മാവോയിസ്റ്റുകളെ വെടിവെച്ച് കൊലപ്പെടുത്തി ഇല്ലാതാക്കാൻ നടത്തുന്ന സൈനിക നടപടി അവസാനിപ്പിക്കണമെന്നും മാവോയിസ്റ്റുകൾ ഉയർത്തുന്ന സാമ്പത്തിക – രാഷ്ട്രീയ പ്രശ്നങ്ങൾ ചർച്ച ചെയ്യാനാണ് സർക്കർ ശ്രമിക്കേണ്ടതെന്നും പോരാട്ടം സംസ്ഥാന കൗൺസിൽ ഈ പ്രസ്താവനയിൽ ആവശ്യപ്പെടുന്നു. കേന്ദ്രവും സംസ്ഥാനവും മാറിമാറി ഭരിച്ച രാഷ്രീയ പാർട്ടികൾ സ്വീകരിച്ച തെറ്റായ നയങ്ങളും നിലപാടുകളും തോട്ടം തൊഴിലാളികളുടെയും ആദിവാസികളുടെയും കർഷകരുൾപ്പെടുന്ന മറ്റ് ജന വിഭാഗങ്ങളുടെയും ജീവിതം കൂടുതൽ നരക തുല്യമാക്കുകയാണ് ചെയ്തത്.
പെരുകുന്ന തൊഴിലില്ലായ്മ, ജപ്തി നടപടികളെ തുടർന്നുള്ള കർഷക ആത്മഹത്യകൾ, തുടർക്കഥയാകുന്ന ആദിവാസികളുടെ കുടക് മരണങ്ങൾ, രൂക്ഷമായ വിലക്കയറ്റം എല്ലാം ഇതിൻ്റെ ഉദാഹരണങ്ങളാണ്.കേന്ദ്രം ഭരിക്കുന്ന മോദി സർക്കാർ രാജ്യത്തെ ഏറ്റവും അപകടകരമായ അവസ്ഥയിലേക്ക് നയിക്കുകയാണ്. ഇതിനെതിരായ ബദൽ പോരാട്ടത്തിലാണ് രാജ്യമാകെ ഇന്ന് മാവോയിസ്റ്റുകൾ ഏർപ്പെട്ടിട്ടുള്ളത്. മാവോയിസ്റ്റുകളെ ഇല്ലാതാക്കാൻ ഓപ്പറേഷൻ സമാധാൻ പ്രഹാർ എന്ന സൈനിക നടപടി നടപ്പിലാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ മുന്നോട്ട് പോവുകയാണ്.
കുട്ടികളും യുവാക്കളും സത്രീകളും ഉൾപ്പെടെ നൂറ്കണക്കിന് ആദിവാസികളെയാണ് ഒപ്പറേഷൻ സമാധാൻ പ്രഹാറിൻ്റെ ഭാഗമായി ഇതിനകം കേന്ദ്ര സർക്കാർ കൊന്നൊടുക്കിയത്. അതിൻ്റെ ഭാഗമായ അടിച്ചമർത്തലിനാണ് പിണറായി വിജയനും ഇടതുപക്ഷവും ഇവിടെ മുതിരുന്നത്.ആശയ പ്രചരണവും ജനങ്ങൾക്ക് വേണ്ടിയുള്ള സാധാരണ നിലയിലുള്ള ചില സമരങ്ങളും നടത്തിയതൊഴിച്ചാൽ ജനങ്ങളെ ഉപദ്രവിക്കുകയോ ദ്രോഹിക്കുകയോ ചെയ്യുന്ന യാതൊന്നും മാവോയിസ്റ്റുകൾ ഇവിടെ നടത്തിയിട്ടില്ല.
പക്ഷെ മാവോയിസ്റ്റുകളെ കീഴടക്കാനുള്ള മതിയായ ബലപ്രയോഗത്തിന് എന്ന പേരിൽ ആയിരക്കണക്കിന് പോലീസ് സൈനിക സംവിദാനങ്ങളെ അണിനിരത്തി ചുറ്റിവളഞ്ഞ് ആക്രമിച്ച് നശിപ്പിക്കാനാണ് കേന്ദ്രഭരണകൂട നീക്കം. ഇത് വ്യാജ ഏറ്റുമുട്ടൽ നടത്തുക എന്ന ഗൂഢാലോചനയുടെ ഭാഗമാണ്. പ്രഖ്യാപിത യുദ്ധനിയമങ്ങൾക്ക് എതിരുമാണ്.
യുഎപിഎ തങ്ങളുടെ നയമല്ലെന്ന് എൽഡിഎഫ് പ്രകടനപത്രികയിലടക്കം പ്രഖ്യാപിക്കുക. എന്നാൽ നിരന്തരം യുഎപിഎ ചുമത്തിക്കൊണ്ടിരിക്കുക. സിപിഎം കേന്ദ്ര കമ്മറ്റി അംഗമായ കെ.കെ ശൈലജക്ക് മാഗ്‌സസെ അവാർഡ് നിരസിക്കുന്നതിന് സിപിഎം പറഞ്ഞ കാരണം ഫിലിപൈൻസിൽ കമ്മ്യൂണിസ്റ്റുകളെ കൂട്ടക്കൊല ചെയ്ത ആളാണ് മാഗ്‌സസെ എന്നാണ്.
ഫിലിപ്പൈൻസിൽ മാഗ്സസെയുടെ നേതൃത്വത്തിൽ നടന്നത് മാവോയിസ്റ്റ് കൂട്ടക്കൊല ആയിരുന്നു. എന്നാൽ പിണറായി വിജയൻ ഇവിടെ അഭിനവ മാഗ്സസെ ആവുകയാണ്. ഈ കപട്യം ജനങ്ങൾ തിരിച്ചറിയണം. നെഹ്റു മുതൽ മൻമോഹൻ സിംഗിലൂടെ മോദിയിലെത്തി നിൽക്കുന്ന ജന വിരുദ്ധ നയങ്ങളും അതിനെതിരായ ചെറുത്തു നിൽപ്പുകളെ അടിച്ചമർത്തുന്നതിൻ്റെ തുടർച്ചയുമാണിവിടെ കാണുന്നത്.
ഇതിൽ നിന്ന് വിട്ടു നിൽക്കാനും കേരളത്തിൽ ഇത് നടപ്പാക്കാൻ തയ്യാറല്ലെന്ന് പ്രഖ്യാപിക്കാനും സിപിഎം ഉൾപ്പെടുന്ന ഇടതുപാർട്ടികൾ തയ്യാറാകണം. അണികളും ഇതിനായി ശബ്ദ്ദമുയർത്തണം. ആശയ പ്രചരണം നടത്തുന്നവരെ വെടിവെച്ച് കൊല്ലാൻ നടത്തുന്ന നീക്കങ്ങളെ ജനാധിപത്യ വിശ്വാസികളായ മുഴുവൻ ശക്തികളും ജനങ്ങളും ശക്തിയുക്തം എതിർക്കാൻ രംഗത്ത് വരണമെന്ന് സംസ്ഥാന കൗൺസിലിനു വേണ്ടി കൺവീനർ ഷാൻ്റോലാൽ അഭ്യർത്ഥിച്ചു.
Leave a Reply