മലയോര ഹൈവേ പ്രവര്‍ത്തി: യൂത്ത് ലീഗ് സമരത്തിലേക്ക്
മാനന്തവാടി : മലയോര ഹൈവേ വികസനത്തിന്റെ ഭാഗമായി പൊളിച്ചു നീക്കിയ മാനന്തവാടി ടൗണിലെ പ്രധാന ജങ്ഷനായ കെ.ടി കോംപ്ലക്സ് മുതല്‍ ഗാന്ധി പാര്‍ക്ക് വരെയുളള ഭാഗവും തുടര്‍ പ്രവര്‍ത്തിയും അടിയന്തിരമായി തീര്‍ത്ത് പൊതുജനങ്ങളുടെയും വ്യാപാരികളുടെയും വിവിധ തൊഴില്‍ മേഖലകളിലുളളവരുടെയും ദുരിതത്തിന് അറുതി വരുത്തണമെന്ന് യൂത്ത് ലീഗ് മാനന്തവാടിമുനിസിപ്പല്‍ കമ്മിറ്റി വാര്‍ത്താ സമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു. പ്രവർത്തി തുടങ്ങി മാസങ്ങളായെങ്കിലും ഇതുവരെ ഫൂട്പാത്തിലെ സ്ലാബ് ഇടാന്‍ പോലും ഊരാളുങ്കല്‍ തയ്യാറായിട്ടില്ല.
മെഡിക്കല്‍ കോളേജിലേക്കുളള പ്രധാന ജങ്ഷനായ ഇവിടെ പ്രവർത്തി പൂര്‍ത്തിയാകാത്തത് കാരണം സദാസമയം ഗതാഗത തടസ്സമുണ്ടാവുകയും ആംബുലന്‍സ് അടക്കമുളള വാഹനങ്ങള്‍ കുടുങ്ങുന്നതും പതിവായിരിക്കുകയാണ്. പ്രവർത്തി വൈകിപ്പിക്കാന്‍ വേണ്ടി ഇതുവരെ കെട്ടിട ഉടമകളുടെയും വ്യാപാരികളുടെയും മേലെ പഴിചാരുകയാണ് ഉണ്ടായതെങ്കിലും കെട്ടിട ഉടമകളും വ്യാപാരികളും അവരുടെ ഭാഗം പൊളിച്ചു കൊടുത്ത് സഹകരിച്ചിട്ടുണ്ട്. നിലവില്‍ ആ ഭാഗത്തെ പ്രവര്‍ത്തി നിര്‍ത്തി വെച്ച നിലയിലാണുളളത്.
ആയതിനാല്‍ ഊരാളുങ്കല്‍ സൊസൈറ്റി മാനന്തവാടിയിലെ ജനങ്ങളോടുളള നിഷേധ സമീപനം ഒഴിവാക്കി എത്രയും വേഗം പ്രവര്‍ത്തി പുന:രാരംഭിക്കണമെന്നും മാനന്തവാടി എം എല്‍ എ ഒ.ആര്‍ കേളു നിസ്സംഗത വെടിയണമെന്നും അല്ലാത്ത പക്ഷം പൊതുജനങ്ങളെ അണിനിരത്തി യൂത്ത് ലീഗ് സമര രംഗത്തിറങ്ങുമെന്നും നേതാക്കള്‍ അറിയിച്ചു. കബീര്‍ മാനന്തവാടി, ഷബീര്‍ സൂഫി, നജാസ് നാഫില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Leave a Reply