അതിശക്തമോ തീവ്രമോ ആയ മഴയ്ക്കുള്ള സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നു മുതൽ 4 ദിവസത്തേക്കു അതിശക്തമോ തീവ്രമോ ആയ മഴയ്ക്കുള്ള സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വ്യാഴാഴ്ച വരെ ഇതേ നിലയിൽ തുടരാനാണു സാധ്യത. അതിനു ശേഷം മഴ കുറഞ്ഞേക്കും. ഇടിമിന്നലോടു കൂടി തുടർച്ചയായ മഴ പെയ്യുന്നതിനാൽ പ്രാദേശികമായ ചെറു മിന്നൽപ്രളയം ഉണ്ടാകാമെന്നു കാലാവസ്ഥ വിദഗ്ധർ മുന്നറിയിപ്പു നൽകി.
മധ്യകേരളത്തിലും തെക്കൻ ജില്ലകളിലുമാണ് ഇന്നു മഴ സാധ്യത കൂടുതൽ. ചൊവ്വാഴ്ച മുതൽ മഴ ഒന്നു കൂടി ശക്തമാകും. മണ്ണിടിച്ചിലിനും വെള്ളക്കെട്ടിനും സാധ്യത കൂടുതലാണ്. വനമേഖലയിൽ ഉരുൾപൊട്ടലിനും സാധ്യതയുണ്ട്. മധ്യ തെക്കൻ ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണു മഴ സജീവമാക്കുന്നത്. ഇതു ന്യൂനമർദമായി മാറിയേക്കും. ഇന്ത്യൻ മഹാസമുദ്രത്തിലെ കാറ്റിന്റെ ഗതിയും ശക്തമായ മഴയ്ക്ക് അനുകൂലമാണ്. ശക്തമായ കാറ്റിനൊപ്പം കടൽക്ഷോഭത്തിനും സാധ്യത ഉണ്ട്.
ഇന്ന് ഇടുക്കി, കോട്ടയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ജില്ലകളിൽ ഓറഞ്ച് അലർട്ടും (ശക്തമായ/അതിശക്തമായ മഴ) തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെലോ അലർട്ടും (ഒറ്റപ്പെട്ട ശക്തമായ മഴ) പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ ഇടുക്കി, കോട്ടയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇതിൽ പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ അതിതീവ്ര മഴയാണു പ്രവചിച്ചിരിക്കുന്നത്. മറ്റുള്ള 5 ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴ. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.
ട്രോളിങ് അവസാനിച്ചെങ്കിലും മത്സ്യത്തൊഴിലാളികൾ വരുന്ന നാലു ദിവസവും കടലിൽ പോകരുതെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
Leave a Reply